ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീർത്തതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് പുതിയ തലവേദന. പുതിയ മന്ത്രിസഭാ രൂപീകരണ വേളയിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന ശക്തമായ ആവശ്യവുമായി മുസ്ലിം സമുദായ സംഘടനകളും കോൺഗ്രസിലെ ന്യൂനപക്ഷ വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രിസഭയിൽ ചുരുങ്ങിയത് അഞ്ച് മുസ്ലിം നേതാക്കൾക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നും, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്നുമാണ് സമുദായ നേതാക്കളുടെ പ്രധാന ആവശ്യം.
നിയമസഭാ സ്പീക്കർ യുടി ഖാദറിന് ഇതിനകം തന്നെ ഒരു പ്രധാന ഭരണഘടനാ പദവി നൽകിയിട്ടുണ്ടെന്നും അതിനാൽ, സമുദായത്തിലെ മറ്റ് നാല് മുതിർന്ന നേതാക്കളെയും ഇനി മന്ത്രിമാരായി നിയമിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുൻപ് എസ്.എം. കൃഷ്ണ കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭയിൽ അഞ്ച് മുസ്ലിം മന്ത്രിമാർ ഉണ്ടായിരുന്നു എന്ന ചരിത്ര പശ്ചാത്തലം ചൂണ്ടിക്കാണിച്ചാണ് ഇപ്പോഴത്തെ നീക്കം. കർണാടക ജനസംഖ്യയുടെ 14 ശതമാനത്തോളം വരുന്ന മുസ്ലിം ജനവിഭാഗം കാലാകാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച വോട്ട് ബാങ്കാണ്. എന്നാൽ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചിട്ടും ഭരണതലത്തിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം.
അഞ്ച് മുസ്ലീം നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഒരു മതനേതാവ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുന്നറിയിപ്പ് നൽകി.
മുസ്ലീം വോട്ടർമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്നും സർക്കാരിൽ ഈ സമുദായത്തിന് മതിയായ പ്രാതിനിധ്യം അർഹതയുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. ഹുബ്ബള്ളിയിലെ ബെല്ലിനഗറിലെ ഹസ്രത്ത് സയ്യിദ് ഫത്തേ ഷാ വാലി ദർഗയിൽ ബുധനാഴ്ച വൈകുന്നേരം നടന്ന മുസ്ലീം നേതാക്കളുടെയും പുരോഹിതരുടെയും യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ ബിസെഡ് സമൂർ അഹമ്മദ് ഖാൻ, എൻഎ ഹാരിസ്, തൻവീർ സേട്ട്, സലീം അഹമ്മദ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് പ്രധാനമായും ഉയർന്നുവന്നത്. കൂടാതെ, ശിവമോഗ ജില്ലാ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ സയദ് വാഹിദ് അദ്ദു വാർത്താസമ്മേളനം വിളിച്ച് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു.










