ദിസ്പുർ : അസമിൽ രണ്ടാം ഹിമന്ത സർക്കാരിന്റെ മന്ത്രിസഭാ വികസനം പൂർത്തിയായി. ഗുവാഹത്തിയിലെ ജ്യോതി ബിഷ്ണു അന്താരാഷ്ട്ര ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ഹിമന്ത ബിശ്വ ശർമ്മ മന്ത്രിസഭയിൽ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പരിചയസമ്പന്നനായ അശോക് സിംഗാൾ ഇത്തവണയും മന്ത്രിസ്ഥാനം നിലനിർത്തി. ബംഗാളി ഹിന്ദു നേതാവായ അശ്വിനി റോയ് ആദ്യമായി അസം മന്ത്രിസഭയുടെ ഭാഗമായി.
മേയ് 12-ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കൊപ്പം നാല് മന്ത്രിമാർ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പുതിയ 12 മന്ത്രിമാരിൽ 11 പേർ ബിജെപിയിൽ നിന്നുള്ളവരും ഒരാൾ സഖ്യകക്ഷിയായ അസം ഗണ പരിഷത്തിൽ നിന്നുള്ളയാളുമാണ്. ഇതോടെ സംസ്ഥാന മന്ത്രിസഭയുടെ ആകെ അംഗസംഖ്യ 17 ആയി ഉയർന്നു. കഴിഞ്ഞ അസം നിയമസഭയിലെ സ്പീക്കറും മുതിർന്ന ബോഡോ നേതാവുമായ ബിശ്വജിത് ദൈമാരി ഇത്തവണ ആദ്യമായി മന്ത്രി പദവിയിലെത്തി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 126 അംഗ സഭയിൽ 102 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് എൻഡിഎ സഖ്യം അസമിൽ അധികാരം നിലനിർത്തിയത്.









