പട്ന : പുതിയ ബിജെപി സർക്കാർ അധികാരമേറ്റത്തിന് പിന്നാലെ മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് കുടുംബത്തിനും നൽകിവന്നിരുന്ന Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിൽ ആർജെഡിയിൽ പ്രതിഷേധം. ബീഹാർ സർക്കാർ അനുവദിച്ച വൈ കാറ്റഗറി സുരക്ഷ സ്വീകരിക്കാൻ ലാലുവും കുടുംബവും വിസമ്മതിച്ചു. ലാലുവും റാബ്രിയും എതിർപ്പ് വ്യക്തമാക്കിയതിന് പിന്നാലെ ആർജെഡി പ്രവർത്തകർ വടികളുമായി ലാലുവിനും കുടുംബത്തിനും കാവൽ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ബീഹാറിൽ ശ്രദ്ധേയമാകുന്നത്.
ബിജെപി-ജെഡിയു സഖ്യസർക്കാർ തങ്ങളെ അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുകയാണെന്ന് ആരോപിച്ച് ലാലുവും കുടുംബവും ഔദ്യോഗിക സുരക്ഷ ഉദ്യോഗസ്ഥരെ മടക്കി അയക്കുകയായിരുന്നു. വൈ കാറ്റഗറി സുരക്ഷയുടെ ഭാഗമായി ബിഹാർ സ്പെഷ്യൽ ആംഡ് പോലീസ് ഉദ്യോഗസ്ഥരടങ്ങിയ സുരക്ഷാ സംഘത്തെയാണ് പട്നയിലെ 10, സർക്കുലർ റോഡിലുള്ള ലാലുവിന്റെ വീടിന്റെ സുരക്ഷയ്ക്കായി ബിഹാർ സർക്കാർ നൽകിയിരുന്നത്. എന്നാൽ സുരക്ഷ ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ലാലുവും ആർജെഡി പ്രവർത്തകരും ചേർന്ന് മടക്കി അയക്കുകയായിരുന്നു. Z+ കാറ്റഗറി സുരക്ഷ പിൻവലിച്ചതിലുള്ള പ്രതിഷേധം ആയിട്ടായിരുന്നു ഈ നടപടി.
തുടർന്ന്, ആർ.ജെ.ഡി പ്രവർത്തകർ കൂട്ടത്തോടെ ലാലുവിന്റെയും കുടുംബത്തിന്റെയും വീട്ടുപടിക്കൽ തടിച്ചുകൂടുകയും കൈകളിൽ വലിയ വടികളുമായി സുരക്ഷാച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. മുൻ എം.എ.എയും പാർട്ടി വക്താവുമായ ശക്തി യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും വീടിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുചേർന്നു. ലാലുവിനും റാബ്രി ദേവിക്കും പുറമെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും സുരക്ഷയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അദ്ദേഹത്തിന് നിലവിലുള്ള വൈ പ്ലസ് സുരക്ഷാ കവചം മാറ്റമില്ലാതെ തുടരും. എന്നാൽ ബിജെപി സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ഈ സുരക്ഷാ ആനുകൂല്യങ്ങളും നിരസിക്കാൻ തേജസ്വി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.












