രണ്ട് വട്ടവും റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ (RCB) ഐപിഎൽ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച രജത് പടിദാറിന് വീണ്ടും കനത്ത അവഗണന. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഈ തകർപ്പൻ ഫോമിലുള്ള മധ്യനിര ബാറ്ററുടെ പേര് എവിടെയും ഉണ്ടായിരുന്നില്ല.
ഇന്ത്യൻ ക്രിക്കറ്റിൽ എത്ര മികച്ച പ്രകടനം നടത്തിയാലും ചിലപ്പോൾ ടീമിൽ ഇടം കിട്ടണമെന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് രജത് പടിദാർ. 2025, 2026 ഐപിഎൽ സീസണുകളിൽ ആർസിബി തുടർച്ചയായി കിരീടം ചൂടിയപ്പോൾ ടീമിന്റെ ബാറ്റിംഗ് തൂണായി നിന്ന താരത്തിന് , വരാനിരിക്കുന്ന വലിയ പരമ്പരകൾക്കുള്ള ടീമിൽ നിന്നും സെലക്ടർമാർ പൂർണ്ണമായി ഒഴിവാക്കി.
സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയും, 15-കാരൻ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തിയും ടീമിൽ വലിയ അഴിച്ചുപണി നടത്തിയപ്പോഴും പതിധാറിനെ മാത്രം ആരും പരിഗണിച്ചില്ല. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ രജത് പതിധാറിനെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“ഞങ്ങൾ ഒരുപാട് കളിക്കാരെക്കുറിച്ച് ചർച്ച ചെയ്തു. നിലവിൽ തിരഞ്ഞെടുത്ത 15 പേരാണ് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങൾ കരുതുന്നു. ഇന്ത്യയിൽ ഒരുപാട് നല്ല കളിക്കാരുണ്ട്, ടീമിലേക്ക് നേരിട്ട് നടന്നു കയറാൻ യോഗ്യതയുള്ള നിരവധി പേർ പുറത്തുണ്ട്. പക്ഷേ നിലവിൽ കളിക്കുന്നവരും മികച്ച പ്രകടനമാണ് നടത്തുന്നത്. മികച്ചൊരു സ്ക്വാഡിനെയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. ചില കളിക്കാർക്ക് എപ്പോഴും അവസരം നഷ്ടപ്പെടും, എന്നാൽ ഈ ടീമിൽ ഞങ്ങൾ സന്തുഷ്ടരാണ്.”
ഐപിഎൽ 2026-ൽ ആർസിബിക്കായി തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. 192.69 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിൽ 501 റൺസ് താരം അടിച്ചുകൂട്ടി. ഇതിൽ 30 ഫോറുകളും 42 സിക്സറുകളും ഉൾപ്പെടുന്നു. കളിയിലെ 12 മുതൽ 16 വരെയുള്ള മധ്യ ഓവറുകളിൽ വെറും 108 പന്തിൽ നിന്നും 216.67 സ്‌ട്രൈക്ക് റേറ്റിൽ 234 റൺസാണ് പതിധാർ വാരികൂട്ടിയത്. അവസാന 4 ഓവറുകളിലേക്ക് എത്തിയപ്പോൾ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 278.57 ആയി ഉയരുകയും ചെയ്തു.
ഈ വമ്പൻ പ്രകടനത്തെ തഴഞ്ഞ്, നാല്, അഞ്ച് സ്ഥാനങ്ങളിലേക്ക് തിലക് വർമ്മ, ശിവം ദുബെ എന്നിവരിൽ തന്നെ ഉറച്ചുനിൽക്കാനാണ് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.











