ഐപിഎൽ 2026 ഫൈനൽ മത്സരത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവർന്ന ഒരു സുന്ദര നിമിഷമായിരുന്നു റൺവേട്ടയിൽ വിസ്മയം തീർത്ത 15-കാരൻ വൈഭവ് സൂര്യവംശിയെ കിങ് വിരാട് കോഹ്‌ലി നേരിട്ട് ചെന്ന് അഭിനന്ദിച്ചതും ഏറെനേരം സംസാരിച്ചതും. ഇപ്പോൾ ആ കൂടിക്കാഴ്ചയിൽ വിരാട് ഭയ്യ തനിക്ക് നൽകിയ വിലപ്പെട്ട ഉപദേശങ്ങൾ എന്തൊക്കെയായിരുന്നു എന്ന് മനസ്സ് തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ യുവ ഓപ്പണർ.
ഫൈനലിന് ശേഷം വിരാട് കോഹ്‌ലി തന്നെ അരികിലേക്ക് വിളിച്ച് സംസാരിച്ച നിമിഷങ്ങൾ ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോയിൽ വൈഭവ് ഓർത്തെടുത്തു. താൻ പണ്ട് മുതലേ വിരാട് കോഹ്‌ലിയുടെ ഒരു വലിയ ആരാധകനായിരുന്നു എന്നും ബാംഗ്ലൂർ ടീമിനെയാണ് പിന്തുണച്ചിരുന്നതെന്നും വൈഭവ് തുറന്നുപറഞ്ഞു. “സത്യം പറഞ്ഞാൽ, വിരാട് ഭയ്യ എന്റെ തോളിൽ കൈവെച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സ്വപ്ന ലോകത്ത് നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം സംസാരിച്ച രീതി കണ്ടപ്പോൾ, നമ്മൾ കാണുന്ന ആ വലിയ വിരാട് കോഹ്‌ലി തന്നെയാണ് ഇതൊന്ന് പോലും തോന്നിയില്ല,” വൈഭവ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ കോഹ്‌ലി തനിക്ക് നൽകിയ ഉപദേശങ്ങളെക്കുറിച്ചും താരം വിവരിച്ചു. ഒരു മൂത്ത സഹോദരനെപ്പോലെയാണ് വിരാട് തന്നോട് സംസാരിച്ചത്. നിലവിൽ താൻ എന്തൊക്കെയാണ് നന്നായി ചെയ്യുന്നത് എന്നും, ഇനി എന്തൊക്കെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ഉണ്ടെന്നും കോഹ്‌ലി പറഞ്ഞുതന്നു. വരുംകാലങ്ങളിൽ ഏതൊക്കെ മേഖലകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും ഭാവിയിലെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരിക്കണം എന്നും കോഹ്‌ലി കൃത്യമായി പറഞ്ഞു മനസ്സിലാക്കിത്തന്നു.
ആ കൂടിക്കാഴ്ചയ്ക്കിടെ തന്റെ ഒരു തൊപ്പിയിൽ വിരാട് കോഹ്‌ലിയുടെ ഓട്ടോഗ്രാഫ് വാങ്ങാനും വൈഭവിന് സാധിച്ചു. ഈ തൊപ്പിയെക്കുറിച്ച് താരം പറയുന്നതിങ്ങനെ: “ഞാൻ ആ തൊപ്പി ഒരുപാട് തവണ ധരിക്കാറുണ്ടായിരുന്നു. ടൂർണമെന്റിൽ എന്റെ കൈകളിൽ ‘ഓറഞ്ച് ക്യാപ്പ്’ ഇല്ലാത്ത ദിവസങ്ങളിലെല്ലാം ഞാൻ ധരിച്ചിരുന്നത് വിരാട് ഭയ്യ ഒപ്പിട്ടു തന്ന ആ സ്പെഷ്യൽ തൊപ്പിയായിരുന്നു.”
ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം നേടിക്കൊടുത്ത കോഹ്‌ലി ഈ സീസണിൽ 675 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ 16 മത്സരങ്ങളിൽ നിന്ന് 237 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിൽ 776 റൺസ് വാരിക്കൂട്ടിയ 15-കാരൻ വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ്പും ഒപ്പം ഈ സീസണിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ അവാർഡും സ്വന്തമാക്കിയത്.









