ന്യൂഡൽഹി : ഇൻഡി സഖ്യത്തിന്റെ പ്രത്യേക യോഗത്തിൽ പങ്കെടുക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഡൽഹിയിലെത്തി. ജൂൺ 8 തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ മമതയ്ക്കൊപ്പം തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുക്കുന്നുണ്ട്.
മേയ് മാസത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്കും ബംഗാളിൽ തൃണമൂലിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച ബിജെപിയുടെ വിജയത്തിനും ശേഷം മമത ബാനർജി നടത്തുന്ന ആദ്യ ഡൽഹി യാത്രയാണിത്.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള ആഭ്യന്തര കലഹങ്ങളാണ് നടന്നുവരുന്നത്. തൃണമൂൽ നേതാക്കൾക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മമത ബാനർജി ഭരണഘടനയുടെ പകർപ്പുമായി തെരുവിൽ അനിശ്ചിതകാല ധർണ്ണ നടത്തിവരികയായിരുന്നു. തന്റെ പാർട്ടി നേതാക്കളെ വേട്ടയാടാൻ കേന്ദ്രം ശ്രമിച്ചാൽ സമരം ഡൽഹിയിലേക്ക് മാറ്റുമെന്ന മുന്നറിയിപ്പോടെയാണ് മമതയുടെ ഇപ്പോഴത്തെ ഡൽഹിയിലേക്കുള്ള വരവ്.










