ടെൽ അവീവ് : അമേരിക്കയുടെ എല്ലാ അറിയിപ്പുകളും നിർദ്ദേശങ്ങളും അവഗണിച്ച് ലെബനനിൽ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 3 വമ്പൻ സ്ഫോടനങ്ങൾ ആണ് ഇന്ന് ഇസ്രായേൽ നടത്തിയത്. തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന സൈനിക ആസ്ഥാനം ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തു. ഹിസ്ബുള്ളയുടെ ശക്തമായ കേന്ദ്രമായ ദാഹിയേ മേഖലയിലാണ് ഞായറാഴ്ച വൻ സ്ഫോടനങ്ങൾ ഉണ്ടായത്.
ഹിസ്ബുള്ള ഇസ്രായേൽ ലക്ഷ്യമാക്കി തുടർച്ചയായി ആക്രമണം നടത്തിയതിനാലാണ് ബെയ്റൂട്ടിലെ ആസ്ഥാനം തകർത്തതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. മൂന്ന് വൻ സ്ഫോടനങ്ങളിൽ ബഹുനില മന്ദിരങ്ങൾ തകർന്നടിഞ്ഞു. സാധാരണ ലക്ഷ്യമിടാറുള്ള നേതാക്കളുടെ വധം എന്നതിലുപരി ഇത്തവണ ഹിസ്ബുള്ളയുടെ പ്രധാന സൈനിക ഇൻഫ്രാസ്ട്രക്ചർ തന്നെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന ശ്രമങ്ങളുടെ ഭാഗമായി ബെയ്റൂട്ടിന് മേൽ വലിയ ആക്രമണങ്ങൾ നടത്തരുതെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് പൂർണമായി അവഗണിച്ചാണ് ഇന്ന് ഇസ്രായേൽ ലെബനനിൽ ആക്രമണം നടത്തിയത്.
തെക്കൻ ലബനനിലെ പല ഗ്രാമങ്ങളിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രായേൽ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ലബനൻ സൈന്യത്തിലെ ഒരു ബ്രിഗേഡിയർ ജനറൽ ഉൾപ്പെടെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥരും പന്ത്രണ്ടോളം സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ലബനനിൽ ഇസ്രായേൽ കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് സൈനിക നീക്കം നടത്തുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.










