ഹൈദരാബാദ്: അത്യന്തം സങ്കീർണ്ണവും ആധുനികവുമായ ഒരു മെഡിക്കൽ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് . പരമ്പരാഗത ശൈലിയിൽ തലയോട്ടി തുറക്കുന്നതിന് പകരം, കണ്ണിന്റെ സോക്കറ്റിലൂടെ എൻഡോസ്കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ച് തലച്ചോറിലെ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ‘എൻഡോസ്കോപ്പിക് ട്രാൻസ്ഓർബിറ്റൽ അപ്രോച്ച്’ എന്ന അത്യാധുനിക മിനിമലി ഇൻവേസീവ് (ശരീരത്തിന് ഏറ്റവും കുറവ് മുറിവുകളുണ്ടാക്കുന്ന) രീതിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കണ്ണിലെ പുരികത്തിന്റെ മുകളിലുള്ള ചെറിയ മടക്കിലൂടെയാണ് ഡോക്ടർമാർ ട്യൂമറിലേക്ക് എത്തിയത്. തന്മൂലം ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ മുഖത്തോ തലയിലോ യാതൊരുവിധത്തിലുള്ള ബാഹ്യമായ പാടുകളോ തുന്നലുകളോ ദൃശ്യമാകില്ല.
തീവ്രമായ തലവേദനയെത്തുടർന്ന് ചികിത്സ തേടിയ 50 വയസ്സുകാരിയായ മംഗലി ലത എന്ന രോഗിക്കാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. കണ്ണിന്റെ കൃഷ്ണമണിക്ക് തൊട്ടുപിന്നിലായിരുന്നു ട്യൂമർ സ്ഥാനം പിടിച്ചിരുന്നത്. സ്വകാര്യ ആശുപത്രികളിൽ 10 മുതൽ 15 ലക്ഷം രൂപ വരെ ചിലവ് വരുന്ന ഈ സങ്കീർണ്ണ ശസ്ത്രക്രിയ തെലങ്കാന സർക്കാരിന്റെ ‘ആരോഗ്യശ്രീ’ പദ്ധതിയിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയും തികച്ചും സൌജന്യമായാണ് നിംസ് ആശുപത്രിയിൽ ചെയ്തത്.
ശസ്ത്രക്രിയയിൽ കൃത്യത ഉറപ്പാക്കാൻ ഡോക്ടർമാർ 3D ന്യൂറോനാവിഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചു. ജി.പി.എസ് സംവിധാനം പോലെ പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യ വഴി തലച്ചോറിലെ നിർണ്ണായകമായ ഞരമ്പുകളെയും രക്തക്കുഴലുകളെയും പരുക്കുകളില്ലാതെ സംരക്ഷിക്കാൻ സാധിച്ചു. ട്യൂമർ കോശങ്ങളെ അൾട്രാസോണിക് കമ്പനങ്ങൾ വഴി തകർത്ത് നീക്കം ചെയ്യുന്ന CUSA (Cavitron Ultrasonic Surgical Aspirator) ഉപകരണവും ഇതിനായി ഉപയോഗിച്ചു.
വലിയ മുറിവുകൾ ഇല്ലാത്തതിനാൽ രക്തനഷ്ടം വളരെ കുറവാണ്. തലയോട്ടി മുറിക്കാത്തതിനാൽ രോഗിക്ക് വേദന കുറവായിരിക്കും, വേഗത്തിൽ ഡിസ്ചാർജ് ചെയ്യാനും സാധിക്കും. ചെറിയ ദ്വാരത്തിലൂടെയുള്ള ശസ്ത്രക്രിയയായതിനാൽ അണുബാധയ്ക്കുള്ള സാധ്യത വിരളമാണ്.
ന്യൂറോ സർജറി വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ. യെരഗുണ്ട തിരുമലിന്റെ നേതൃത്വത്തിലുള്ള ഡോ. രാം നാഥ് റെഡ്ഡി, ഡോ. മുരളി കൃഷ്ണ, ഡോ. ഉമാ മഹേശ്വർ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ശ്രീലത, ഡോ. സ്വപ്ന എന്നിവരും ഈ ദൗത്യത്തിൽ പങ്കാളികളായി. ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന് അഭിമാനകരമായ നേട്ടമാണിതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.












