രാജസ്ഥാൻ ആഭ്യന്തര ക്രിക്കറ്റിലൂടെ വളർന്നു വന്ന് ഇന്ത്യ ‘എ’ ടീമിലും ഐപിഎല്ലിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ സ്പിൻ മാന്ത്രികൻ മാനവ് സുതർ ഒടുവിൽ ഇന്ത്യൻ സീനിയർ ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് താരം വരവറിയിച്ചു കഴിഞ്ഞു.
2002 ആഗസ്റ്റ് 3-ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് മാനവ് സുതർ ജനിച്ചത്. തുടക്കത്തിൽ ഒരു മികച്ച ബാറ്റ്സ്മാൻ ആകാനായിരുന്നു സുതർ ആഗ്രഹിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കോച്ചിന്റെ തന്ത്രപരമായ ഇടപെടലാണ് സുതറിനെ ഇടങ്കയ്യൻ ഓർത്തഡോക്സ് സ്പിൻ ബൗളിംഗിലേക്ക് വഴിതിരിച്ചുവിട്ടത്.
2022-23 രഞ്ജി ട്രോഫി സീസണിലാണ് സുതർ ആദ്യമായി ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വെറും 6 മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകൾ വാരിക്കൂട്ടി രാജസ്ഥാന്റെ ബൗളിംഗ് നിരയെ അദ്ദേഹം ഒറ്റയ്ക്ക് നയിച്ചു. ബാറ്റ്സ്മാന്മാരെ വായുവിൽ കബളിപ്പിക്കാനും വിക്കറ്റ് വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്ക് റെഡ് ബോൾ ക്രിക്കറ്റിൽ സുതറിനെ സ്ഥിരസാന്നിധ്യമാക്കി. ഇതിന് പിന്നാലെ ഇന്ത്യ ‘എ’ ടീമിലെത്തിയ താരം, 2025-ൽ ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി തന്റെ ക്ലാസ്സ് തെളിയിച്ചിരുന്നു. 2024 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ ഭാഗമാണ് മാനവ് സുതർ. ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന് കീഴിൽ മികച്ച രീതിയിൽ വളർന്നുവന്ന സുതറിന്റെ കളി മികവ് തിരിച്ചറിഞ്ഞ്, 30 ലക്ഷം രൂപയ്ക്ക് ഐപിഎൽ 2026 സീസണിലും താരത്തെ ടീം നിലനിർത്തുകയായിരുന്നു. ലീഗിൽ 2 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
സാധാരണ സ്പിന്നർമാരിൽ നിന്നും വ്യത്യസ്തമായി നല്ല വേഗതയിലാണ് സുതർ പന്തെറിയുന്നത്. സ്പിന്നർമാർക്ക് അനുകൂലമായ ഈ പിച്ചിൽ പന്തിന് നല്ല രീതിയിലുള്ള ടേൺ കണ്ടെത്താനും താരത്തിന് സാധിക്കുന്നുണ്ട്. ഒരേ ലൈനിലും ലെങ്തിലും തുടർച്ചയായി പന്തെറിയാനുള്ളമിടുക്ക് കാരണം ബാറ്റ്സ്മാന്മാർക്ക് റൺസ് എടുക്കാൻ കടുത്ത ബുദ്ധിമുട്ടാണ് സുതർ ഉണ്ടാക്കുന്നത്. റൺസ് വരാതെ മുത്തുമ്പോൾ വലിയ ഷോട്ടുകൾക്ക് മുതിരാൻ ബാറ്റ്സ്മാന്മാർ നിർബന്ധിതരാകുന്നു. ചുരുക്കത്തിൽ, സുതർ എറിയുന്ന ഓരോ പന്തും വിക്കറ്റ് വീഴുമെന്ന ഭീതിയുണർത്തുന്ന ഒന്നാണ്.











