ഇംഫാൽ: വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനമായ മണിപ്പൂരിൽ സമാധാനവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്ന സായുധ ഭീകരർക്കും വിഘടനവാദികൾക്കുമെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. കാട്ടുപ്രദേശങ്ങളിലെ ഒളിപ്പോരിൽ അതിവിദഗ്ദ്ധരായ സി.ആർ.പി.എഫിന്റെ എലൈറ്റ് ‘കോബ്ര’ കമാൻഡോകളുടെ മൂന്ന് ബറ്റാലിയനുകൾ മണിപ്പൂരിലെത്തി.
മണിപ്പൂരിൽ വിന്യസിക്കുന്നതിന് മുന്നോടിയായി 45 ദിവസത്തെ പ്രത്യേക പ്രീ-ഇൻഡക്ഷൻ പരിശീലനം നേടുന്ന ജവാൻമാരെ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗ് നേരിട്ട് സന്ദർശിച്ച് ആത്മവീര്യം പകർന്നു. മണിപ്പൂരിലെ മണ്ണിൽ നിന്ന് രാജ്യവിരുദ്ധ ശക്തികളെയും കലാപകാരികളെയും പൂർണ്ണമായും തുടച്ചുനീക്കാൻ അദ്ദേഹം കമാൻഡോകൾക്ക് ആഹ്വാനം നൽകി.
മണിപ്പൂരിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന സായുധ സംഘങ്ങൾക്കെതിരെ കൃത്യമായ ലക്ഷ്യത്തോടെയുള്ള സൈനിക നീക്കങ്ങൾ നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ അത്യന്തം അപകടകാരികളായ കമാൻഡോ വിഭാഗത്തെ ആദ്യമായി മണിപ്പൂരിലേക്ക് അയച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള 207-ാം ബറ്റാലിയൻ, അസമിൽ നിന്നുള്ള 210-ാം ബറ്റാലിയൻ എന്നിവയുൾപ്പെടെ ആയിരത്തോളം വരുന്ന അതിശിക്ഷിതരായ ജവാൻമാരാണ് അതിർത്തി കാക്കാൻ രംഗത്തിറങ്ങുന്നത്. മഴക്കാലത്തിന് മുന്നോടിയായി ഇവരെ പൂർണ്ണമായും തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും.
രാജ്യത്തിന്റെ ലക്ഷ്യം മണിപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തുന്ന സി.ആർ.പി.എഫ് മേധാവി ജി.പി. സിംഗ്, സംസ്ഥാന ഗവർണർ അജയ് കുമാർ ബല്ല, മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് എന്നിവരുമായി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. സംസ്ഥാനത്ത് ശാശ്വതമായ സമാധാനം കൊണ്ടുവരുന്നതിനും ഭീകരത പൂർണ്ണമായി ഇല്ലാതാക്കുന്നതിനുമുള്ള കൃത്യമായ ‘റോഡ്മാപ്പ്’ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനും സി.ആർ.പി.എഫ് നടത്തുന്ന സസ്തുത്യർഹമായ സേവനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രാദേശിക ജനവിഭാഗങ്ങളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് തന്നെ, രാജ്യവിരുദ്ധ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി മുന്നോട്ട് പോകാനാണ് സുരക്ഷാസേനയുടെ തീരുമാനം. ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു ശക്തിയെയും മണിപ്പൂരിന്റെ മണ്ണിൽ വാഴാൻ അനുവദിക്കില്ലെന്ന ഉറച്ച സന്ദേശമാണ് കോബ്ര കമാൻഡോകളുടെ ഈ വിന്യാസം നൽകുന്നത്.











