കൊൽക്കത്ത : സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാരിനെ പ്രശംസിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായിരുന്ന അന്തരിച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ മീര ഭട്ടാചാര്യ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഇത്രയും വേഗത്തിൽ നടപ്പിലാക്കുന്ന പുതിയ ഭരണകൂടത്തിന്റെ ശൈലി തനിക്ക് വലിയ മതിപ്പുണ്ടാക്കിയെന്ന് അവർ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സർക്കാർ പ്രവർത്തിച്ച രീതി വളരെ പ്രശംസനീയമാണ് എന്നും അവർ സൂചിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഭരണകൂടം വേഗത്തിൽ കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ട് എന്ന് മീര ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ബന്ധങ്ങൾ എന്തുതന്നെയായാലും, സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഏതൊരാളും ബഹുമാനം അർഹിക്കുന്നുവെന്നും മീര വ്യക്തമാക്കി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പിലാക്കിയത് സർക്കാരിന്റെ ആത്മാർത്ഥതയ്ക്ക് തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു. ‘ആജ് തക് ബംഗ്ല’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മീര ഭട്ടാചാര്യ പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെ പരസ്യമായി അഭിനന്ദിച്ച് രംഗത്തെത്തിയത്.
സിംഗൂരിലെ വ്യാവസായിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി സർക്കാർ പദ്ധതിയിടുന്നുവെന്ന വാർത്തകളെ അവർ സ്വാഗതം ചെയ്തു. എന്നാൽ വ്യവസായത്തോടൊപ്പം കഴിഞ്ഞ 15 വർഷമായി തകർച്ചയിലായ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്കും പുതിയ സർക്കാർ തുല്യ പരിഗണന നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ എല്ലാ മേഖലകളിലും പഴയ പ്രതാപത്തോടെ പുരോഗതി കൈവരിക്കുക എന്നത് ബുദ്ധദേവ് ഭട്ടാചാര്യയുടെ വലിയ സ്വപ്നമായിരുന്നുവെന്നും, അത് സാക്ഷാത്കരിക്കാൻ പുതിയ ബിജെപി സർക്കാരിന് കഴിഞ്ഞാൽ അത് തീർച്ചയായും സ്വാഗതം ചെയ്യപ്പെടുമെന്നും പറഞ്ഞാണ് മീര ഭട്ടാചാര്യ അഭിമുഖം അവസാനിപ്പിച്ചത്.








