ആഗോളതലത്തിൽ ജനനനിരക്ക് കുത്തനെ കുറയുന്നതിന് പിന്നിൽ നിങ്ങളുടെ കയ്യിലിരിക്കുന്ന ഐഫോണുകൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തി പുതിയ ഗവേഷണ റിപ്പോർട്ടുകൾ. ആപ്പിൾ തങ്ങളുടെ ആദ്യ ഐഫോൺ വിപണിയിലെത്തിച്ച 2007-ന് ശേഷമാണ് ലോകവ്യാപകമായി ജനനനിരക്കിൽ വലിയ രീതിയിലുള്ള ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയതെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുമ്പോൾ സ്വാഭാവികമായും അവിടെ ജനനനിരക്ക് കുറയുകയെന്നത് മുൻകാലങ്ങളിലെ പൊതുവായ ചരിത്രമാണ്. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ലോകത്ത് സംഭവിച്ചത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. വ്യത്യസ്തമായ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളുള്ള രാജ്യങ്ങളിൽ പോലും 2007-ന് ശേഷം സമാനമായ രീതിയിലാണ് ജനനനിരക്കിൽ കുറവുണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ ഐഫോണുകളിലേക്ക് വിരൽ ചൂണ്ടുന്നത്. സ്മാർട്ട്ഫോണുകളുടെ കടന്നുവരവോടെ ആളുകളുടെ പരസ്പരമുള്ള ഇടപെടലുകളും ജീവിതരീതികളും മാറിയത് ഇതിനൊരു കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയിലെ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് (NBER) അടുത്തിടെ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ ഇത് വ്യക്തമാക്കുന്ന കൃത്യമായ കണക്കുകളുണ്ട്. 1980 മുതൽ 2007 വരെയുള്ള കാലയളവിൽ അമേരിക്കയിലെ പൊതുവായ ഫെർട്ടിലിറ്റി റേറ്റ് (Fertility Rate) വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ കാലയളവിൽ 1,000 സ്ത്രീകൾക്ക് 65 മുതൽ 70 വരെ ജനനങ്ങളാണ് ശരാശരി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2007-ന് ശേഷം ഈ നിരക്കിൽ വലിയ രീതിയിലുള്ളതും തുടർച്ചയായതുമായ ഇടിവാണ് ദൃശ്യമായത്. 2024-ൽ എത്തുമ്പോഴേക്കും ഈ നിരക്ക് 54 ആയി കുറഞ്ഞു. അതായത് വെറും 17 വർഷത്തിനുള്ളിൽ ജനനനിരക്കിൽ 22 ശതമാനത്തിന്റെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനനനിരക്ക് കുറയുന്നതിൽ ഐഫോണുകൾക്ക് മാത്രമായി എത്രത്തോളം പങ്കുണ്ടെന്ന് കൃത്യമായി അളക്കുക എന്നത് ശാസ്ത്രജ്ഞർക്ക് വലിയ വെല്ലുവിളിയാണ്. കാരണം 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള മറ്റ് പല ഘടകങ്ങളും ജനനനിരക്കിനെ സ്വാധീനിച്ചിട്ടുണ്ടാകാം. എങ്കിലും, ഐഫോൺ ആദ്യമായി വിപണിയിലെത്തിയ 2007 മുതൽ 2011 വരെയുള്ള കാലയളവ് കേന്ദ്രീകരിച്ചാണ് ഗവേഷകർ പ്രധാനമായും പഠനം നടത്തിയത്. ഈ സമയത്ത് അമേരിക്കയിൽ ‘എടി ആൻഡ് ടി’ (AT&T) കാരിയർ വഴി മാത്രമായിരുന്നു ഐഫോൺ ലഭ്യമായിരുന്നത്. ഈ പ്രത്യേക കാലയളവിലെ സ്മാർട്ട്ഫോൺ ഉപയോഗവും ജനനനിരക്കും തമ്മിലുള്ള ബന്ധം വിശകലനം ചെയ്ത ശേഷമാണ് ഐഫോൺ ഒരു ഗർഭനിരോധന മാർഗ്ഗം പോലെ (Birth control device) ജനനനിരക്ക് കുറയാൻ ഇടയാക്കുന്ന രീതിയിൽ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ചുവെന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്. സ്മാർട്ട്ഫോണുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ദമ്പതികൾക്കിടയിലെ പരസ്പര സമ്പർക്കം കുറയ്ക്കാൻ കാരണമാകുന്നുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.












