ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് താണ്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവർപ്പിക്കാൻ ഒരുങ്ങി എൻഡിഎ സഖ്യം. ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട്, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിച്ച പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടമാണ് നരേന്ദ്ര മോദിയുടെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്. ഡൽഹിയിൽ ചേരുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ ഉന്നതതല യോഗത്തിൽ വച്ച് സഖ്യത്തിലെ 72 പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രത്യേകമായി ആദരിക്കും.
ജനാധിപത്യ രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി നെഹ്‌റു തുടർച്ചയായി ഭരിച്ചത് 4,398 ദിവസമാണ്. പദവിയിൽ 12 വർഷം പിന്നിട്ട നരേന്ദ്ര മോദി ഇതോടെ 4,399 ദിവസങ്ങൾ പൂർത്തിയാക്കി നെഹ്‌റുവിന്റെ ആ റെക്കോർഡ് തിരുത്തിക്കുറിച്ചു. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെ തുടങ്ങിയ നിരവധി ലോകനേതാക്കൾ നരേന്ദ്ര മോദിക്ക് ഈ ചരിത്ര നേട്ടത്തിൽ അഭിനന്ദനങ്ങളറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങൾ മോദിയിൽ ആവർത്തിച്ച് അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നാഴികക്കല്ല് എന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ വിശേഷിപ്പിച്ചു.
പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപെ മോദിയെ ‘റോൾ മോഡൽ’ എന്ന് വിശേഷിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ പ്രശംസിക്കുകയും ചെയ്തു, ഇത് അസാധാരണമായ നേട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.








