കേരളത്തിലെ സാംസ്കാരിക-സിനിമാ മേഖലകളെ പിടിച്ചുലച്ചുകൊണ്ട് നടിമാരായ ലക്ഷ്മിപ്രിയയും അൻസിബ ഹസനും തമ്മിലുള്ള തർക്കം കടുത്ത നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. തന്നെയും തന്റെ പ്രായപൂർത്തിയാകാത്ത മകളെപ്പോലും അധിക്ഷേപിച്ച നടി അൻസിബ ഹസനെതിരെ 10 കോടി രൂപയുടെ ഭീമമായ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ ഔദ്യോഗികമായി വ്യക്തമാക്കി. അൻസിബയുടെ ഈ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ അജണ്ടകളുണ്ടെന്നും ചില നിർദ്ദിഷ്ട മത-വർഗീയ ശക്തികളാണ് അൻസിബയെ പിന്നിൽ നിന്ന് നയിക്കുന്നതെന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു.
അൻസിബ നേരത്തേ ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെൽ എസ്ഐ രേഷ്മയ്ക്കും എതിരെ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പോലീസ് റിപ്പോര്‍ട്ടിനു പിന്നാലെയാണ് മാനനഷ്ടക്കേസ് നൽകുമെന്ന പുതിയ പ്രഖ്യാപനം. ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ നൽകിയ പരാതിയിലും കഴമ്പില്ലെന്ന രീതിയിലാണ് പോലീസ് റിപ്പോർട്ട് എന്നാണ് വിവരം.
അൻസിബയുടേതായി വന്ന ഒരു വാട്സാപ്പ് സന്ദേശം തന്റെ കുടുംബജീവിതത്തെ ബാധിക്കുന്നതാണെന്ന് കാണിച്ച് ജനുവരിയിലാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ അറിയിച്ചത്. ഇത് താൻ ഒരു ഗൗരവമുള്ള പരാതിയായി റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വെറും ഒരു വിഷമമായി പറയുക മാത്രമാണുണ്ടായതെന്നും ലക്ഷ്മിപ്രിയ പറയുന്നു. ജനുവരി 30ന് വനിതാ സെല്ലിൽ വച്ച് രണ്ടുപേരും കൈകൊടുത്ത് തീർത്ത പ്രശ്നമാണിത്. ആകെ 20 മിനിറ്റ് സമയം മാത്രമാണ് എല്ലാവരും കൂടി ഒരുമിച്ചിരുന്നത്. ബാക്കി സമയമത്രയും തന്റെ ഭർത്താവിനോട് ഫോണിൽ സംസാരിക്കുകയാണ് ചെയ്തത്. എന്നാൽ ജനുവരിയിൽ എന്നോ കഴിഞ്ഞുപോയ ഈ വിഷയം മേയ് പകുതിയോടെ പുതിയ പുതിയ ആരോപണങ്ങളായി പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന് വലിയ വിവാദമാക്കിയതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചു.












