കൊൽക്കത്ത : ബംഗാളിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെയും പൊതുമുതൽ നശിപ്പിക്കലിന്റെയും പശ്ചാത്തലത്തിൽ അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ പാർക്ക് സർക്കസ് മേഖലയിലുണ്ടായ അക്രമസംഭവങ്ങളിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ ശക്തമായ പ്രതികരണം. പാർക്ക് സർക്കസ് മേഖലയിലുണ്ടായ സംഘർഷങ്ങളെ കശ്മീരിലെ പഴയകാല കല്ലേറ് സംഭവങ്ങളോടാണ് മുഖ്യമന്ത്രി ഉപമിച്ചത്. ഇത്തരം പ്രവണതകൾ ബംഗാളിന്റെ മണ്ണിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പോലീസിന്റെ കൈകൾ കെട്ടിയിട്ടിരുന്ന പഴയ ഭരണകാലം കഴിഞ്ഞെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള അവസാന മുന്നറിയിപ്പാണിതെന്നും അദ്ദേഹം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ചാൽ ആഭ്യന്തര മന്ത്രി കൂടിയായ തന്നേക്കാൾ മോശമായ ഒരാൾ വേറെയുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമികളെ അടിച്ചമർത്താൻ പോലീസിന് പൂർണ്ണ പിന്തുണയും സ്വാതന്ത്ര്യവും സർക്കാർ നൽകിയിട്ടുണ്ട്. പോലീസിന് നേരെ കൈയോങ്ങുന്ന സാഹചര്യം ഇനി ബംഗാളിൽ അനുവദിക്കില്ല. അരാജകത്വം, മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള അക്രമങ്ങൾ, കല്ലേറ്, പൊതുമുതൽ നശിപ്പിക്കൽ എന്നിവയോട് സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുമെങ്കിലും ഗുണ്ടായിസം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമവിരുദ്ധമായ കൈയേറ്റങ്ങൾക്കെതിരെ ബുൾഡോസർ നടപടികൾ സ്വീകരിച്ചതിനെതിരെയാണ് ഒരു വിഭാഗം അക്രമവുമായി തെരുവിൽ ഇറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം നാൽപ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസൻസോളിൽ നടന്ന സമാനമായ അതിക്രമങ്ങളിൽ പങ്കെടുത്തവരിൽ നിന്നും ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാനാണ് പോലീസിന്റെ തീരുമാനം. വരും മാസങ്ങളിൽ ബംഗാൾ പോലീസിനെ പൂർണ്ണമായും ആധുനികവൽക്കരിക്കുമെന്നും ക്രമസമാധാനം പൂർണ്ണതോതിൽ നിലനിർത്താൻ കേന്ദ്ര സേനയുടെ പിന്തുണ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.








