ക്രിക്കറ്റ് മൈതാനങ്ങളിൽ പലവിധ സെഞ്ച്വറികൾ പിറന്നിട്ടുണ്ട്. പല വമ്പൻ ഇന്നിങ്സുകളും ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, വമ്പൻ താരനിരയുമായി ഇന്ത്യയെ തോൽപ്പിക്കാൻ വന്ന ഓസ്‌ട്രേലിയൻ പടയെ നമ്മുടെ സ്വന്തം കോട്ടയായ ചെപ്പോക്കിൽ വെച്ച് തല്ലിത്തകർത്ത, ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ ആ ‘224 റൺസ്’ വിനാശകരമായ ബാറ്റിംഗ് വിരുന്ന് ആയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്കലിപികളാൽ എഴുതകപെട്ട ഒന്ന്. ചെന്നൈ മണ്ണിലെ പച്ചപ്പുല്ലിനെ സാക്ഷിയാക്കി മഹി എന്ന റാഞ്ചിക്കാരൻ കംഗാരുക്കളുടെ നട്ടെല്ലൊടിച്ച കഥ. വർഷം 2013 , ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിൽ നടക്കുകയാണ്.
മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ (81) പുറത്തായതോടെ ഇന്ത്യ ഒരു ഘട്ടത്തിൽ 196 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പരുങ്ങലിലായിരുന്നു. എന്നാൽ അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ധോണി, ജെയിംസ് പാറ്റിൻസൺ, നഥാൻ ലിയോൺ എന്നിവരടങ്ങുന്ന ഓസീസ് ബോളിംഗ് നിരയെ സമ്മർദ്ദത്തിലാക്കുന്ന കൗണ്ടർ-അറ്റാക്കിംഗ് ശൈലിയാണ് പുറത്തെടുത്തത്. വിരാട് കോഹ്‌ലിയുമൊത്ത് (107 റൺസ്) അഞ്ചാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർക്കാൻ ധോണിക്കായി. വെറും 231 പന്തുകളിൽ നിന്നാണ് ധോണി അന്ന് തന്റെ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയത്.
കോഹ്‌ലിയുടെ മടക്കത്തിന് ശേഷം ഇന്ത്യൻ മിഡിൽ ഓർഡർ തകരുകയും ഇന്ത്യ 406-ന് 8 വിക്കറ്റ് എന്ന നിലയിലേക്ക് വീഴുകയും ചെയ്തു. എന്നാൽ ഒൻപതാം വിക്കറ്റിൽ അരങ്ങേറ്റക്കാരനായ ഭുവനേശ്വർ കുമാറിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ പോരാട്ടമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 140 റൺസിന്റെ ചരിത്ര കൂട്ടുകെട്ടിൽ 90 ശതമാനം റൺസും സ്കോർ ചെയ്തത് ധോണി ഒറ്റയ്ക്കായിരുന്നു. ഭുവി 97 പന്തുകൾ പ്രതിരോധിച്ച് 38 റൺസുമായി ഒരു വശത്ത് പിന്തുണ നൽകിയപ്പോൾ, മറുഭാഗത്ത് ധോണി ഓസീസ് ബൗളർമാരെ നാമാവശേഷമാക്കി.
ചെപ്പോക്കിലെ ഈ പ്രകടനത്തോടെ ലോക ക്രിക്കറ്റിലെ വമ്പൻ റെക്കോർഡുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ തിരുത്തിക്കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ബഹുമതി ധോണി സ്വന്തമാക്കി. കൂടാതെ ഒരു അന്താരാഷ്ട്ര വിക്കറ്റ് കീപ്പർ-ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ എന്ന അലക് സ്റ്റുവാർട്ടിന്റെ (164 റൺസ്) റെക്കോർഡ് ധോണി മറികടന്നു. ആൻഡി ഫ്ലവർ (232), കുമാർ സംഗക്കാര (230) എന്നിവർക്ക് തൊട്ടുപിന്നിലായി ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടെസ്റ്റ് സ്കോറായും ഇത് മാറി.
ധോണിയുടെ ഈ അവിശ്വസനീയ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 572 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കുകയും 192 റൺസിന്റെ ഭീമൻ ലീഡ് നേടുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സ്പിൻ ജോഡികളായ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ കറക്കത്തിന് മുന്നിൽ ഓസ്‌ട്രേലിയ 241 റൺസിന് തകർന്നു. തുടർന്ന് 50 റൺസിന്റെ വിജയലക്ഷ്യം 8 വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ അനായാസം മറികടന്നു. ധോണി തന്നെയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. ഈ ഒരു മത്സര വിജയമാണ് പിന്നീട് ആ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 4-0 ന് വൈറ്റ്‌വാഷ് ചെയ്ത് ചരിത്രം കുറിക്കാൻ വഴിതെളിച്ചത്.












