കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാവും കൊൽക്കത്ത നോർത്ത് മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ സുദീപ് ബന്ദോപാധ്യായ വിമത ഗ്രൂപ്പിൽ ചേർന്നു. മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന സുദീപ് ബന്ദോപാധ്യായയുടെ ഈ കൂറുമാറ്റം പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേന പിളർത്തി ഏകനാഥ് ഷിൻഡെ പുതിയ ഗ്രൂപ്പ് സൃഷ്ടിച്ചതിന് സമാനമായ തന്ത്രമാണ് ബംഗാളിലും അരങ്ങേറുന്നത്. തങ്ങളാണ് ‘യഥാർത്ഥ ടിഎംസി’ എന്നാണ് വിമത ക്യാമ്പ് അവകാശപ്പെടുന്നത്.
ശനിയാഴ്ച ഡൽഹിയിലെത്തിയ സുദീപ് ബന്ദോപാധ്യായ മറ്റൊരു വിമത എംപിയായ ശതാബ്ദി റോയ്ക്കൊപ്പം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി ചർച്ച നടത്തി. ശനിയാഴ്ച രാവിലെ കൊൽക്കത്തയിൽ നിന്ന് ഒരേ വിമാനത്തിലാണ് സുദീപ് ബന്ദോപാധ്യായയും ബീർഭൂം എംപി ശതാബ്ദി റോയും ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് ഇരുവരും ഒരൊറ്റ വാഹനത്തിൽ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ വസതിയിലേക്ക് തിരിക്കുകയായിരുന്നു. ബിജെപിയുടെ ബംഗാൾ ചുമതലയുള്ള മന്ത്രി ഭൂപേന്ദർ യാദവുമായി വിമത നേതാക്കൾ നടത്തിയ ചർച്ചയിൽ, പാർലമെന്റിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായാണ് സൂചന.
തങ്ങളെ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വിമത തൃണമൂൽ എംപിമാർ സ്പീക്കർ ഓം ബിർളയെ കാണും. അതേസമയം, വിമതരുടെ നീക്കങ്ങളെ തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി തള്ളിപ്പറഞ്ഞു. വിമത ക്യാമ്പിന്റെ അവകാശവാദങ്ങൾക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് പാർട്ടി എംപി മഹുവ മൊയ്ത്ര വ്യക്തമാക്കി.









