ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ 2003-ലെ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ വെച്ച് നടന്ന ആ മത്സരത്തിൽ പാകിസ്താന്റെ സ്പീഡ് സ്റ്റാർ ഷുഹൈബ് അക്തറെ സച്ചിൻ ടെണ്ടുൽക്കർ പോയിന്റിന് മുകളിലൂടെ അവിസ്മരണീയമായ ഒരു സിക്സറിന് പറത്തിയിരുന്നു. താൻ സാക്ഷ്യം വഹിക്കാൻ ആഗ്രഹിച്ച ഏറ്റവും വലിയ ക്രിക്കറ്റ് നിമിഷം അതായിരുന്നുവെന്നാണ് കോഹ്‌ലി വ്യക്തമാക്കിയത്.
തന്റെ സ്വന്തം ബ്രാൻഡായ ‘വൺ8’ ന്റെ യൂട്യൂബ് ചാനലിൽ രവി ശാസ്ത്രിയോടൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് 37-കാരനായ താരം തന്റെ ക്രിക്കറ്റ് മോഹങ്ങളെക്കുറിച്ചും കരിയറിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ താൻ ഭാഗമാകാൻ ആഗ്രഹിച്ച നിമിഷം ഏതാണെന്ന ചോദ്യത്തിന് കോഹ്‌ലി നൽകിയ മറുപടി ഇങ്ങനെയായിരുന്നു
“ഇതിന് മറുപടി പറയുക അല്പം ബുദ്ധിമുട്ടാണ്. എങ്കിലും ഞാൻ പറയും, അത് 2003-ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നടന്ന ലോകകപ്പ് മത്സരമായിരിക്കും. അന്ന് ഷുഹൈബ് അക്തറുടെ പന്തിൽ സച്ചിൻ പാജി ആ സിക്സർ അടിച്ചപ്പോഴും ആ ദിവസം അദ്ദേഹം ബാറ്റ് ചെയ്ത രീതിയും ഒക്കെ നേരിട്ട് കണ്ട് അദ്ദേഹത്തോടൊപ്പം നോൺ-സ്ട്രൈക്കർ എൻഡിൽ നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ ആ ഇന്നിങ്സ് ആണ് എന്നെ യാഥാർത്ഥ്യത്തിലേക്ക് ഉണർത്തിയത്… ‘ഓഹോ, എനിക്ക് എത്തിച്ചേരേണ്ട ലെവൽ ഇതാണ്’ എന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്.”
അന്ന് പാകിസ്താൻ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, സച്ചിന്റെ തകർപ്പൻ ഇന്നിങ്സിന്റെ (75 പന്തിൽ 98 റൺസ്) കരുത്തിൽ 26 പന്തുകൾ ബാക്കിനിൽക്കെ 6 വിക്കറ്റിന് വിജയം കാണുകയായിരുന്നു. ആ ടൂർണമെന്റിൽ 11 ഇന്നിങ്സുകളിൽ നിന്ന് 673 റൺസ് അടിച്ചുകൂട്ടി സച്ചിൻ ടോപ്പ് സ്കോറർ ആയെങ്കിലും ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമാകുകയായിരുന്നു.












