2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മിന്നും തുടക്കം കുറിച്ചിരിക്കുകയാണ്. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ അൽജീരിയയെ 3-0 എന്ന സ്കോറിനാണ് അർജന്റീന തകർത്തത്. നായകൻ ലയണൽ മെസ്സിയുടെ ചരിത്രപരമായ ഹാട്രിക് പ്രകടനമാണ് അർജന്റീനയ്ക്ക് ഈ ആധികാരിക വിജയം സമ്മാനിച്ചത്.
ഈ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെ കുറിച്ച 16 ഗോളുകളെന്ന എക്കാലത്തെയും വലിയ റെക്കോർഡിനൊപ്പം മെസ്സിയും എത്തിക്കഴിഞ്ഞു. എന്നാൽ, മത്സരത്തിന്റെ തുടക്കത്തിൽ മെസ്സി നടത്തിയ ഒരു ഫൗളിന് റഫറി കടുത്ത ശിക്ഷ നൽകാതിരുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അർജന്റീന കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തിയിരുന്നു. ഇതിഹാസ താരം മെസ്സിയുടെ 200-ാമത് അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. കൂടാതെ, ആറ് ലോകകപ്പ് ടൂർണമെന്റുകളിൽ കളിക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന റെക്കോർഡും മെസ്സി സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് വെളിയിൽ നിന്ന് മെസ്സി തൊടുത്ത അതിമനോഹരമായ ഒരു ലോങ് റേഞ്ചർ ഷോട്ടാണ് അർജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. ഈ ചരിത്ര നിമിഷത്തിൽ ക്യാപ്റ്റന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
അലക്സിസ് മാക് അലിസ്റ്റർ തൊടുത്ത ശക്തമായ ഷോട്ട് അൽജീരിയൻ കീപ്പർ ലൂക്കാ സിദാൻ തടുത്തുവെങ്കിലും പന്ത് നേരെ മെസ്സിയുടെ കാലുകളിലേക്കാണ് എത്തിയത്. ഒരു തകർപ്പൻ ‘പോച്ചർ’ ഗോളിലൂടെ മെസ്സി അത് വലയിലാക്കി. ബോക്സിന്റെ അരികിൽ നിന്ന് തന്റെ ട്രേഡ്മാർക്ക് കേർവിങ് ഫിനിഷിലൂടെ മെസ്സി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും ടീമിന്റെ മൂന്നാമത്തെ ഗോളും പൂർത്തിയാക്കി.
തന്റെ 38-ാം വയസ്സിൽ ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും ഇതോടെ മെസ്സി സ്വന്തമാക്കി. തുടർന്ന് 80-ാം മിനിറ്റിൽ ഗാലറിയുടെ നിറഞ്ഞ കൈയടികളോടെ മെസ്സിക്ക് പകരം യുവതാരം നിക്കോ പാസ് കളത്തിലിറങ്ങി. മത്സരത്തിൽ അർജന്റീന ജയിച്ചുകയറിയെങ്കിലും ആദ്യ പകുതിയിൽ മെസ്സി നടത്തിയ ഒരു ഫൗൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്. ആദ്യ ഗോൾ നേടിയതിന് തൊട്ടുപിന്നാലെ അൽജീരിയൻ ഡിഫൻഡർ ഐസ മാൻഡിയെ തടയാൻ ശ്രമിച്ച മെസ്സിയുടെ ചലഞ്ച് തികച്ചും അപകടകരമായ ഒന്നായിരുന്നു. സ്റ്റഡ്സ് ഉയർത്തി മാൻഡിയുടെ കാലിൽ തട്ടുന്ന രീതിയിലായിരുന്നു മെസ്സിയുടെ ടാക്കിൾ.
റഫറി ഫൗൾ വിളിക്കുകയും അൽജീരിയക്ക് ഫ്രീ കിക്ക് അനുവദിക്കുകയും ചെയ്തെങ്കിലും മെസ്സിക്കെതിരെ ഒരു മഞ്ഞക്കാർഡ് പോലും ഉയർത്താൻ തയ്യാറായില്ല. വിഎആർ പരിശോധനയ്ക്ക് ശേഷവും റഫറി കാർഡൊന്നും നൽകിയില്ല. മെസ്സിക്ക് റഫറി നൽകിയ ഈ അമിത ഇളവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്.
“ഇത് വ്യക്തമായ ഒരു റെഡ് കാർഡായിരുന്നു. ഒരു വിഎആർ പരിശോധനയ്ക്ക് ശേഷവും ഇതിനൊരു മഞ്ഞക്കാർഡ് പോലും കൊടുത്തില്ല എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ലജ്ജാകരം!” ഒരു ഫാൻ കുറിച്ചു. “അൽജീരിയൻ ഡിഫൻഡറുടെ കാലിലേക്ക് മെസ്സി നടത്തിയത് തികച്ചും വൃത്തികെട്ട ഒരു ടാക്കിളായിരുന്നു. അതിൽ നിന്നും അയാൾ വളരെ എളുപ്പത്തിൽ രക്ഷപ്പെട്ടുപോയി.” മറ്റൊരു ആരാധകൻ അഭിപ്രായപ്പെട്ടു.
“ഇത് റെഡ് കാർഡ് അല്ലാതെ മറ്റെന്താണ്? തനിക്ക് പറ്റിയ അബദ്ധം മെസ്സിക്ക് തന്നെ മനസ്സിലായിരുന്നു. പക്ഷേ റഫറി ഒരു കാർഡ് പോലും നൽകിയില്ല.”വേറെ ഒരാൾ കുറിച്ചു. മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പ് റെക്കോർഡിനൊപ്പം (16 ഗോളുകൾ) എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഇത്തരം നമ്പറുകൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ലെന്നായിരുന്നു അർജന്റീനൻ നായകന്റെ പ്രതികരണം.
This is a red card offense but there was no yellow card nor var check and Messi fans said it’s okay pic.twitter.com/CPiI2E9b9p
— NASBA FC (@SixtusAbiakam) June 17, 2026












