കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ. ദേശീയ ശരാശരിയേക്കാൾ കൂടുതൽ ജനസംഖ്യയുള്ള നിലവിലുള്ള വലിയ ജില്ലകളെ വിഭജിച്ച് ജനങ്ങൾക്ക് കൂടുതൽ ഭരണസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ജില്ലാ രൂപീകരണത്തിനുള്ള സാധ്യതകൾ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. പുതിയ നിർദ്ദേശപ്രകാരം എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴയും, മലപ്പുറം ജില്ല വിഭജിച്ച് തിരൂരും, പാലക്കാട് ജില്ല വിഭജിച്ച് ഷൊർണൂരും പുതിയ ജില്ലകളായി മാറാനുള്ള ശക്തമായ സാധ്യതകളാണ് തെളിയുന്നത്.
1984-ൽ കാസർകോട് ജില്ല രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരളത്തിൽ പുതിയ ജില്ലകളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അതുപോലെ 12 വർഷം മുൻപാണ് സംസ്ഥാനത്ത് അവസാനമായി പുതിയ താലൂക്കുകൾ നിലവിൽ വന്നത്. ഇതിനിടയിൽ ജനസംഖ്യയിലുണ്ടായ വൻ വർദ്ധനവും നഗരവൽക്കരണവും പല ജില്ലകളിലെയും ഭരണസംവിധാനങ്ങൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ടെന്നാണ് സർക്കാർ വാദം. ഈ സാഹചര്യത്തിലാണ് ഭരണവികേന്ദ്രീകരണം കൂടുതൽ ശക്തമാക്കാൻ സർക്കാർ ആലോചിക്കുന്നത്. വരാനിരിക്കുന്ന പുതിയ സെൻസസ് വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷം, കൃത്യമായ ജനസംഖ്യാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. പുതിയ ജില്ലകൾ രൂപീകരിക്കുന്നത് സംസ്ഥാനത്തിന് വരുത്തിവെക്കുന്ന ഭീമമായ സാമ്പത്തിക ബാധ്യതയും ഇതിനോടൊപ്പം ചർച്ച ചെയ്യപ്പെടുന്നുണ്ട്.












