കൊൽക്കത്ത : തൃണമൂൽ നേതാവ് ‘പുഷ്പ’ ജഹാംഗീർ ഖാനെ മോചിപ്പിക്കാൻ പോലീസിന് നേരെ ആക്രമണം നടത്തിയ കേസിൽ ഭാര്യ സറീന ബീവി അറസ്റ്റിൽ. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഫാൽട്ട പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും പോലീസുകാരെയും കേന്ദ്രസേനയെയും കല്ലെറിഞ്ഞ് ജഹാംഗീർ ഖാനെ ബലമായി മോചിപ്പിക്കാനും പദ്ധതിയിട്ട കേസിന്റെ മുഖ്യസൂത്രധാരയാണ് സറിന ബീബി എന്ന് ഡയമണ്ട് ഹാർബർ ജില്ലാ പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് ഇവരെ പോലീസ് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജഹാംഗീർ ഖാൻ കഴിഞ്ഞ ജൂൺ 8-നാണ് ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള പാനിതങ്കിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ഭൂമി കൈയേറ്റം, വൻതോതിലുള്ള ഭീഷണിപ്പെടുത്തി പണം തട്ടൽ , രാഷ്ട്രീയ അക്രമങ്ങൾ തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ജഹാംഗീർ ഖാന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സറിന ബീബിയുടെ നേതൃത്വത്തിൽ ഫാൽട്ട പ്രദേശത്ത് വൻ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. അറസ്റ്റിന് ശേഷം ജഹാംഗീർ ഖാനെ വെറും ബർമുഡ ഷോട്സ് ധരിപ്പിച്ച്, അരയിൽ കയർ കെട്ടി പോലീസ് പരസ്യമായി നടത്തിച്ചതാണ് അനുയായികളെ പ്രകോപിപ്പിച്ചത്. സറിന ബീബിയുടെ നേതൃത്വത്തിൽ മുന്നൂറിലധികം സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം റോഡ് ഉപരോധിക്കുകയും തുടർന്ന് ഫാൽട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു.
പോലീസ് സ്റ്റേഷൻ ആക്രമിച്ചു പ്രതിയെ മോചിപ്പിക്കാൻ സറിന ബീബിയുടെ നേതൃത്വത്തിൽ വൻ ആയുധശേഖരവും ആളുകളെയും കൂട്ടി പദ്ധതിയിടുന്നതായി പോലീസിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്റ്റേഷനിൽ വൻതോതിൽ കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചു. പ്രതിഷേധക്കാർ സ്റ്റേഷനിലേക്ക് ഇരച്ചുകയറാനും പോലീസിനും കേന്ദ്രസേനയ്ക്കും നേരെ കല്ലെറിയാനും തുടങ്ങിയതോടെ പോലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. പോലീസിന്റെയും കമാൻഡോകളുടെയും പ്രത്യാക്രമണത്തിൽ ഭയന്നോടിയ അക്രമികളിൽ പലരും രക്ഷപ്പെടാനായി സ്റ്റേഷന് സമീപമുള്ള വലിയ കുളങ്ങളിലേക്ക് എടുത്തുചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് സറിന ബീബി ഉൾപ്പെടെ ഇതുവരെ 27-ലധികം പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.








