ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ചും മുൻ സഹതാരവുമായ ഗൗതം ഗംഭീറുമായുള്ള തർക്കത്തെക്കുറിച്ച് വീണ്ടും കടുത്ത വെളിപ്പെടുത്തലുകളുമായി മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് രംഗത്ത്. 2023 ഡിസംബറിൽ നടന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഗംഭീർ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രീശാന്ത് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പിന്’ നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ്, ഗംഭീർ തന്നെ വെറും ‘ഫിക്സർ’ എന്ന് മാത്രമല്ല, ‘ദേശദ്രോഹി’ എന്ന് വിളിച്ച് ആക്ഷേപിച്ചതായും മലയാളി താരം വെളിപ്പെടുത്തിയത്.
അന്ന് മൈതാനത്ത് നടന്ന നാടകീയ സംഭവങ്ങളെക്കുറിച്ച് ശ്രീശാന്ത് വിവരിച്ചത് ഇങ്ങനെയാണ്: “ആദ്യ പന്തിൽ തന്നെ ഗൗതി (ഗംഭീർ) മുന്നോട്ട് ഇറങ്ങി വന്ന് ഫ്ലിക് ചെയ്തു. അവന് എന്റെ കളി കൃത്യമായി അറിയാം, അവൻ വളരെ മികച്ചൊരു ക്രിക്കറ്ററാണ്. അവന്റെ കോച്ചിംഗിനെക്കുറിച്ച് എനിക്കറിയില്ല, പക്ഷേ അവൻ ഒരു നല്ല കളിക്കാരനാണ്. അതുകൊണ്ട് തന്നെ ഞാൻ അടുത്ത പന്ത് ഒരു ബൗൺസർ എറിഞ്ഞു. അതിനുശേഷം അവൻ എന്താണ് പറഞ്ഞതെന്ന് അറിയാമോ? ‘ നിനക്കെതിരെ ഞാൻ ആധിപത്യം സ്ഥാപിക്കും.” എന്ന് അവൻ ആക്രോശിച്ചു. അവൻ എന്നെ വ്യക്തമായി അധിക്ഷേപിക്കുകയായിരുന്നു. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കാണ് അവൻ പറഞ്ഞത്, അവൻ എന്നെ ഒരു ‘ഫിക്സർ’ എന്ന് വിളിച്ചു.” താൻ മുൻപോട്ട് ആഞ്ഞ് ‘ഗൗതി ഭായ്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?’ എന്ന് ചോദിച്ചതായും ശ്രീശാന്ത് പറഞ്ഞു.
“ഞാൻ വലിയ ശരീരപ്രകൃതിയുള്ള ആളായതുകൊണ്ട് ഞാൻ അവനെ അടിക്കാൻ പോകുകയാണെന്ന് തോന്നിയിരിക്കാം. അപ്പോൾ അവൻ മോശം വാക്കുകൾ ഉപയോഗിക്കാൻ തുടങ്ങി. ശേഷം അവൻ വീണ്ടും എന്നെ നോക്കി ‘ഫിക്സർ’, ‘ദേശദ്രോഹി’ എന്ന് വിളിക്കുകയായിരുന്നു,” ശ്രീശാന്ത് പറഞ്ഞു.
2007-ലെ കന്നി ടി20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ ഒരുമിച്ച് കളിച്ചവരാണ് ഗൗതം ഗംഭീറും എസ്. ശ്രീശാന്തും. കരിയറിലെ സുവർണ്ണകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം കളി നിർത്തിയതിന് ശേഷം പൂർണ്ണമായും വഷളാവുകയായിരുന്നു. 2013-ലെ ഐപിഎൽ സ്പോട്ട് ഫിക്സിങ് വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് മേൽ ഏർപ്പെടുത്തിയ വിലക്കിനെ മുൻനിർത്തിയായിരുന്നു ഗംഭീറിന്റെ ഈ പരാമർശങ്ങൾ. ആദ്യം ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അത് ഏഴ് വർഷമായി കുറയ്ക്കുകയും 2020-ൽ ശ്രീശാന്തിന് വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്താൻ അനുവാദം ലഭിക്കുകയും ചെയ്തിരുന്നു.
ശ്രീശാന്ത് കടുത്ത വിമർശനങ്ങൾ തുടരുമ്പോഴും, ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയിൽ റെക്കോർഡ് വിജയങ്ങളുമായി മുന്നേറുകയാണ് ഗൗതം ഗംഭീർ. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യൻ ടീം 2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയും, തുടർന്ന് 2026-ൽ നടന്ന ടി20 ലോകകപ്പും സ്വന്തമാക്കിയത്.












