ചെന്നൈ : മധുര ജില്ലയിലെ തിരുപ്പറംകുണ്ഡ്രം കുന്നിലെ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ജൂൺ 11-നാണ് സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ നിലവിലെ കോടതിയലക്ഷ്യ നടപടികൾക്ക് മദ്രാസ് ഹൈക്കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി ജൂലൈ 27-ലേക്ക് മാറ്റിയിരിക്കുകയാണ്.
മധുരയിലെ പ്രശസ്തമായ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സിക്കന്ദർ ബാദുഷ ദർഗയും സ്ഥിതി ചെയ്യുന്നത് തിരുപ്പറംകുണ്ഡ്രം മലനിരകളിലാണ്. മലമുകളിലുള്ള ദർഗയിൽ നിന്നും ഏകദേശം 50 മീറ്റർ മാത്രം മാറിയാണ് തർക്കത്തിലായ ‘ദീപത്തൂൺ’ (കൽവിളക്ക് തൂൺ) സ്ഥിതി ചെയ്യുന്നത്. 2025 ഡിസംബറിൽ ആയിരുന്നു മദ്രാസ് ഹൈക്കോടതിയിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച് ഭക്തരുടെ ആവശ്യം അംഗീകരിക്കുകയും വിളക്ക് തെളിക്കാൻ ഉത്തരവിടുകയും ചെയ്തു. ദർഗയിൽ നിന്നും 50 മീറ്റർ അകലെയുള്ള ഈ തൂണിൽ ദീപം തെളിക്കുന്നത് കൊണ്ട് ദർഗയുടെ ഘടനയ്ക്കോ ആരാധനാ സ്വാതന്ത്ര്യത്തിനോ യാതൊരു ഭംഗവും വരില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ ഉത്തരവ് നടപ്പാക്കാൻ അധികൃതർ വിമുഖത കാണിച്ചതിനെത്തുടർന്ന് കോടതിയലക്ഷ്യ നടപടികൾ ഉണ്ടായി. തുടർന്ന് സി.ഐ.എസ്.എഫ് സംരക്ഷണത്തിൽ ദീപം തെളിക്കാൻ കോടതി നിർദേശിക്കുകയും പ്രദേശത്ത് പ്രഖ്യാപിച്ച 144 നിരോധനാജ്ഞ റദ്ദാക്കുകയും ചെയ്തിരുന്നു.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ തമിഴ്‌നാട് സർക്കാരും ദർഗ കമ്മിറ്റിയും നൽകിയ അപ്പീൽ ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ആചാരങ്ങൾ സംരക്ഷിക്കാൻ ക്ഷേത്ര മാനേജ്‌മെന്റിന് ബാധ്യതയുണ്ടെന്നും വർഷത്തിൽ ഒരു ദിവസം വിളക്ക് തെളിക്കുന്നത് വഴി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന സർക്കാരിന്റെ ഭീതി ‘അനാവശ്യമാണെന്നും’ കോടതി നിരീക്ഷിച്ചു. ഇതോടെയാണ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.










