ന്യൂഡൽഹി : ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിനിടെ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാകിസ്താന്റെ വാദങ്ങൾക്ക് വമ്പൻ തിരിച്ചടിയുമായി ഇന്ത്യയുടെ പ്രതിരോധ റിപ്പോർട്ട്. ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും നിലവിൽ ഇന്ത്യൻ വ്യോമസേനയിൽ സുരക്ഷിതമായി പൂർണ്ണ സജ്ജമാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക പ്രതിരോധ രേഖകൾ പുറത്തുവന്നതോടെയാണ് പാകിസ്ഥാന്റെ വ്യാജപ്രചാരണം വീണ്ടും പൊളിഞ്ഞത്. വ്യോമസേന ആസ്ഥാനം പുറപ്പെടുവിച്ച പുതിയ ടെൻഡർ നടപടികളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേന തങ്ങളുടെ മുഴുവൻ റഫാൽ വിമാനങ്ങൾക്കുമായി ജൂൺ മാസം ഒരു ‘റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ’ അഥവാ പുതിയ ടെൻഡർ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ കഴിഞ്ഞുള്ള 5 മാസത്തെ ഹ്രസ്വകാല അറ്റകുറ്റപ്പണികൾക്കും സാങ്കേതിക പിന്തുണയ്ക്കുമായാണ് ഈ ടെൻഡർ. ഈ ടെൻഡറിൽ ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയ 36 റഫാൽ വിമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. 5 മാസത്തിനിടെ ഏകദേശം 2,250 മണിക്കൂർ പറക്കൽ സമയമാണ് ഈ വിമാനങ്ങൾക്കായി കണക്കാക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരു വിമാനം യുദ്ധത്തിൽ തകരുകയോ നഷ്ടപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഈ അറ്റകുറ്റപ്പണി കരാറിൽ വിമാനങ്ങളുടെ എണ്ണം കുറയുമായിരുന്നു. മുഴുവൻ വിമാനങ്ങളും പട്ടികയിലുള്ളത് പാകിസ്താന്റെ അവകാശവാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് തെളിയിക്കുന്നതാണ്.
ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾ ഇന്ത്യയുടെ 3 റഫാൽ വിമാനങ്ങൾ ഉൾപ്പെടെ 5 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു എന്നായിരുന്നു പാകിസ്ഥാൻ ഔദ്യോഗികമായും സോഷ്യൽ മീഡിയ വഴിയും പ്രചരിപ്പിച്ചത്. തകർന്ന വിമാനങ്ങളുടേതെന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും ചൈനീസ് ബോട്ട് അക്കൗണ്ടുകളുടെ സഹായത്തോടെ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ, റഫാലിന്റെ നിർമ്മാതാക്കളായ ഫ്രഞ്ച് കമ്പനി ദസ്സാൾട്ട് ഏവിയേഷന്റെ സി.ഇ.ഒ എറിക് ട്രാപ്പിയറും ഫ്രഞ്ച് നാവികസേനയും പാകിസ്ഥാന്റെ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. പാക് മാധ്യമങ്ങളുടെ വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങൾ അടങ്ങിയതുമാണെന്ന് ദസ്സാൾട്ട് വ്യക്തമാക്കി. പാകിസ്ഥാൻ തകർത്തുവെന്ന് അവകാശപ്പെട്ട ചില നമ്പറുകളുള്ള റഫാൽ വിമാനങ്ങൾ പിന്നീട് ഇന്ത്യൻ ആകാശത്ത് വിജയകരമായി പറക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.











