പഞ്ചാബ് കിങ്സ് ക്രിക്കറ്റ് താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കുറ്റത്തിന് പോലീസ് കേസെടുത്തു. ശശാങ്ക് സിങ്, അദ്ദേഹത്തിന്റെ പിതാവ് ഷൈലേഷ് സിങ്, കുടുംബത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരെയാണ് ഭോപ്പാലിലെ രതിബാഡ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട്ടിലെ ജീവനക്കാരനെ മർദ്ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസ്.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ശശാങ്ക് സിങ്, തങ്ങൾ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടിൽ അതിക്രമിച്ചു കയറി സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആളെ പിടികൂടുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. ഭോപ്പാലിൽ രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെ വാർത്താ ഏജൻസിയായ എ.എൻ.ഐ യോട് സംസാരിക്കവെയാണ് ശശാങ്ക് സിങ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. “ഞങ്ങൾ ആരെയും തടങ്കലിൽ വെച്ചിട്ടില്ല. അവൻ ഞങ്ങളുടെ വീട്ടിൽ വന്നത് ഒരു പാചകക്കാരൻ ആണെന്ന് പറഞ്ഞാണ്. എന്നാൽ അവൻ യഥാർത്ഥത്തിൽ ഒരു പാചകക്കാരനേ ആയിരുന്നില്ല, അവന് പാചകം ചെയ്യാൻ പോലും അറിയില്ലായിരുന്നു. വീട്ടിൽ ചുറ്റിനടന്ന് വിനോദത്തിനായി വീഡിയോകളും ഫോട്ടോകളും എടുക്കുകയായിരുന്നു അവന്റെ ലക്ഷ്യം. അവൻ എന്റെ കിടപ്പുമുറിയിൽ വരെ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തി.”
വീടിനുള്ളിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതുകൊണ്ട് തന്നെ അവൻ മോഷ്ടിക്കാൻ കയറിയതാണെന്ന് താൻ ശക്തമായി സംശയിക്കുന്നതായി ശശാങ്ക് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെടാതിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. പിടിയിലായ ആളുടെ ഫോൺ പരിശോധിച്ചപ്പോൾ വീടിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്നും അത് തികച്ചും സ്വകാര്യമായ കാര്യങ്ങളായതിനാൽ ഡിലീറ്റ് ചെയ്യാൻ തന്റെ അമ്മ ആവശ്യപ്പെടുകയാണുണ്ടായതെന്നും ശശാങ്ക് വ്യക്തമാക്കി.
“അവൻ ഈ പ്രവൃത്തികൾ ചെയ്യുന്നത് കണ്ടപ്പോൾ പോലീസിനെ (100) വിളിക്കാൻ എന്റെ സഹോദരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവൻ ഒരുപാട് കെഞ്ചിയതിനെത്തുടർന്നാണ് ഞങ്ങൾ അവനെ വെറുതെ വിട്ടത്. പോലീസ് ഇതുവരെ ഞങ്ങളെ സമീപിച്ചിട്ടില്ല. എന്നെ അറിയുന്ന ആർക്കും അറിയാം ഞാൻ ആരോടും അടിയുണ്ടാക്കാൻ പോകാറില്ലെന്ന്. ചീത്ത വാക്കുകൾ പോലും ഉപയോഗിക്കാൻ മടിക്കുന്ന ഞാൻ ഇങ്ങനെയൊരു മർദ്ദനം നടത്തില്ല.” – ശശാങ്ക് സിങ് പറഞ്ഞു. സംഭവത്തിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതായി അഡീഷണൽ ഡിസിപി രശ്മി അഗർവാൾ ദുബെ സ്ഥിരീകരിച്ചു. പരാതിക്കാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്നും പ്രാഥമികമായി ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ട് പൂർണ്ണമായി ലഭിച്ച ശേഷം മാത്രമായിരിക്കും കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുകയെന്നും പോലീസ് വ്യക്തമാക്കി.











