അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ നാണംകെട്ട പരാജയത്തിന് (0-2) പിന്നാലെ ഇന്ത്യൻ ടീമിലെ പേസ് ബോളിങ് ഓൾറൗണ്ടർമാരുടെ പോരായ്മകളെ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ഹാർദിക് പാണ്ഡ്യയ്ക്ക് പകരക്കാരാകാൻ നിലവിൽ ടീമിലുള്ള നിതീഷ് കുമാർ റെഡ്ഡി, സൂര്യൻഷ് ഷെഡ്ഗെ തുടങ്ങിയ യുവതാരങ്ങൾക്ക് കഴിയില്ലെന്ന് ജാഫർ തുറന്നടിച്ചു.
നിലവിൽ തുടയെല്ലിനേറ്റ പരിക്ക് കാരണം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് ഹാർദിക് പാണ്ഡ്യ. ഹാർദിക്കിന്റെ അഭാവം അയർലൻഡ് പരമ്പരയിൽ ഇന്ത്യയെ വല്ലാതെ ബാധിച്ചുവെന്ന് വസീം ജാഫർ നിരീക്ഷിച്ചു. യുവതാരങ്ങളെക്കുറിച്ച് ജാഫർ പറഞ്ഞത് ഇങ്ങനെയാണ്:”ഹാർദിക് ചിലപ്പോഴൊക്കെ പുതിയ പന്തിൽ ബോളിങ് ഓപ്പൺ ചെയ്യാൻ പോലും മിടുക്കനാണ്. ചുരുങ്ങിയത് മൂന്ന് ഓവറെങ്കിലും എറിഞ്ഞു തരുന്നതിനൊപ്പം ബാറ്റിങ്ങിൽ ഒരു ഫിനിഷറുടെ റോളും അവൻ ഭംഗിയായി ചെയ്യും.
ആ കടുപ്പം കുറഞ്ഞ ഘടകമാണ് ഇപ്പോൾ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. നിങ്ങൾ സൂര്യൻഷിനെ കളിപ്പിക്കുന്നുണ്ട്, പക്ഷേ ഈ സാഹചര്യത്തിൽ മൂന്നോ നാലോ ഓവർ എറിയാനുള്ള ക്ഷമത അവനില്ല. നിതീഷിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അവർ നിലവിൽ ഹാർദിക്കിന്റെ ആ കാലിബർ ഉള്ളവരല്ല. അതുകൊണ്ട് തന്നെ ഇന്ത്യ ഹാർദിക്കിനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. ഫാസ്റ്റ് ബൗളർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, ബാറ്റർമാർ കൂടുതൽ റൺസ് അടിച്ച് ഈ കുറവ് നികത്തുകയും വേണം.
അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ ബാറ്റിങ് തകർച്ചയാണ് പരമ്പര നഷ്ടമാക്കിയതെന്ന് വ്യക്തമാക്കിയ ജാഫർ, എങ്കിലും ചില പോസിറ്റീവ് കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ മറന്നില്ല. പരിക്കിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ ഹർഷിത് റാണയുടെ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. എട്ടും ഒൻപതും നമ്പറുകളിൽ വിശ്വസ്തതയോടെ ബാറ്റ് ചെയ്യാൻ ഹർഷിതിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ, അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ യുവതാരം പ്രിൻസ് യാദവിനെയും ജാഫർ അഭിനന്ദിച്ചു. എങ്കിലും വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറം ഒരു ടീം എന്ന നിലയിൽ ബാറ്റിങ് നിര ഒന്നിച്ച് പരാജയപ്പെട്ടതാണ് വലിയ തിരിച്ചടിയായതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യ അയർലൻഡിനോട് തോറ്റത് കണ്ട ഇംഗ്ലണ്ട് ടീം ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തിലായിരിക്കുമെന്നും അവരും ഇന്ത്യയെ തകർക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നീ രണ്ട് പ്രധാന കളിക്കാരില്ലാത്തത് ഇന്ത്യയുടെ വലിയ പോരായ്മയാണെന്നും, അയർലൻഡിലെ പരാജയത്തെ ഒരു ‘വേക്കപ്പ് കോൾ’ ആയി കണ്ട് ശ്രേയസ് അയ്യരും സംഘവും തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കുമെന്ന് പ്രത്യാശിക്കുന്നതായും വസീം ജാഫർ കൂട്ടിച്ചേർത്തു












