കേന്ദ്ര സർക്കാരിന്റെ നഗര വികസന പദ്ധതിയായ ജൽ ഹി അമൃത് വഴി കേരളത്തിന് വീണ്ടും മികച്ച നേട്ടം. സംസ്ഥാനത്തെ മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ മികച്ച പ്രവർത്തനത്തിനും ശുദ്ധീകരിച്ച വെള്ളം കാര്യക്ഷമമായി പുനരുപയോഗിച്ചതിനുമുള്ള പ്രോത്സാഹന തുകയായി3.88 കോടി രൂപ കൂടി കേന്ദ്ര നഗരകാര്യ മന്ത്രാലയം അനുവദിച്ചു. ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ ഇനത്തിൽ ലഭിക്കുന്ന രണ്ടാം ഗഡുവാണിത്. നേരത്തെ ഒന്നാം ഗഡുവായി 5.25 കോടി രൂപ കേരളത്തിന് ലഭിച്ചിരുന്നു.
കേന്ദ്ര മന്ത്രാലയം നടത്തിയ കർശനമായ മൂന്നാം ഘട്ട പരിശോധനയിലാണ് കേരളത്തിലെ 12 പ്ലാന്റുകൾ മികച്ച ‘സ്റ്റാർ റേറ്റിംഗ്’ നിലനിർത്തിയത്. ഇതേത്തുടർന്നാണ് ഈ തുക കേന്ദ്ര വിഹിതമായി അനുവദിച്ചത്. ലഭിച്ച തുകയിൽ 3.43 കോടി രൂപ കോർപ്പറേഷനുകൾക്കും 45 ലക്ഷം രൂപ മുനിസിപ്പാലിറ്റികൾക്കുമായി വിഭജിച്ച് നൽകും. ‘SNA SPARSH’ സംവിധാനം വഴി പ്രോജക്റ്റുകളിലേക്ക് തുക നേരിട്ട് എത്തുന്നതിനാൽ പൂർണ്ണമായ സുതാര്യതയും ഉറപ്പുവരുത്തുന്നുണ്ട്.
നഗരങ്ങളിലെ ആരോഗ്യ-ശുചിത്വ നിലവാരം ഉയർത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വലിയ കുതിച്ചുചാട്ടത്തിന് ഈ കേന്ദ്ര പദ്ധതി വഴിതുറക്കും.









