ന്യൂഡൽഹി : രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടന്ന അപകീർത്തികരമായ പ്രചാരണങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. രാഘവ് ഛദ്ദയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള അഞ്ച് പ്രമുഖ സോഷ്യൽ മീഡിയ പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ആസൂത്രിതവും അപകീർത്തികരവുമായ പ്രചാരണങ്ങൾക്കെതിരെ ആയിരുന്നു രാഘവ് ഛദ്ദ കോടതിയെ സമീപിച്ചിരുന്നത്.
പ്രാഥമികമായി അപകീർത്തികരമാണെന്ന് കണ്ടെത്തിയ അഞ്ച് പ്രധാന പോസ്റ്റുകൾ/രേഖകൾ ഉടൻ തന്നെ നീക്കം ചെയ്യാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം , എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോട് കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള വിമർശനങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അത് വ്യക്തിഹത്യയിലേക്ക് കടക്കരുതെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വ്യക്തമാക്കി. രാഘവ് ഛദ്ദ “പണത്തിന് വേണ്ടി സ്വയം വിറ്റു” എന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ വിമർശനത്തിന്റെ പരിധിയിൽ വരില്ലെന്നും അത് കൃത്യമായ അപകീർത്തിപ്പെടുത്തലാണെന്നും കോടതി വിലയിരുത്തി.
രാജ്യസഭയിൽ ആം ആദ്മി പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് രാഘവ് ഛദ്ദ എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ, ചില മാർക്കറ്റിംഗ് ഏജൻസികളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ഉപയോഗിച്ച് തനിക്കെതിരെ വലിയ രീതിയിലുള്ള പെയ്ഡ് കാമ്പെയ്ൻ നടക്കുകയാണെന്ന് ഛദ്ദയുടെ അഭിഭാഷകൻ രാജീവ് നയ്യാർ കോടതിയിൽ വാദിച്ചു. കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പൊതുമധ്യത്തിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായും കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.








