ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽക്കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന കേസിൽ സംസ്ഥാന പൊലീസ് മുൻ ഉപമേധാവി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോട്ടയം വിജിലൻസ് കോടതി. കേസിന്റെ വിചാരണ ബുധനാഴ്ച പൂർത്തിയായിരുന്നു. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ തച്ചങ്കരി 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസ് പൂർണമായും ശരിവെച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
വിജിലൻസ് അന്വേഷണത്തിൽ ഇത്രയും തുകയുടെ അധിക ചെലവുകൾ കണ്ടെത്തിയെങ്കിലും ഇതിനുള്ള കൃത്യമായ വരുമാനസ്രോതസ് കാണിക്കാൻ തച്ചങ്കരിക്ക് സാധിച്ചിരുന്നില്ല. പരിശോധനാ കാലയളവിൽ കൃത്യമായി പറഞ്ഞാൽ 135.80 ശതമാനം തുകയുടെ അധിക സ്വത്താണ് തച്ചങ്കരി കൈവശപ്പെടുത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സർവീസിലിരിക്കെ പദവി ദുരുപയോഗം ചെയ്ത് വീടുകൾ, ആഡംബര ഫ്ലാറ്റുകൾ, മറ്റ് ഭൂസ്വത്തുക്കൾ എന്നിവ വാങ്ങിക്കൂട്ടിയെന്ന് കാണിച്ച് പൊതുപ്രവർത്തകനായ ബോബി കുരുവിള നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം.
2007-ൽ ഡി.ഐ.ജി.യായി തച്ചങ്കരിക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ അന്നത്തെ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണം നടത്തിയത്. തുടർന്ന് വിജിലൻസ് കുറ്റപത്രം സമർപ്പിക്കുന്ന വേളയിൽ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയെന്ന ഉന്നത പദവിയിലെത്തിയിരുന്നു. കേസിന്റെ വിചാരണവേളയിൽ ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നതരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. പ്രതിഭാഗം സാക്ഷികളായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ എ.ഡി.ജി.പി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരാണ് കോടതിയിലെത്തിയത്. പ്രമുഖ ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കോടതി വിധിക്കുന്ന ശിക്ഷാവിവരത്തിലേക്ക് ഉറ്റുനോക്കുകയാണ് കേരളം.












