സേന (SENA – സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിൽ എങ്ങനെ വിജയിക്കണമെന്ന് ഉപഭൂഖണ്ഡത്തിലെ ബാറ്റർമാർക്ക് കാണിച്ചുകൊടുത്തതിൽ സച്ചിൻ ടെണ്ടുൽക്കറെക്കാൾ കൂടുതൽ മുൻതൂക്കം വിരാട് കോലിക്കാണെന്ന വിലയിരുത്തലുമായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്സ്. ബൗൺസും സ്വിംഗുമുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് ആദ്യമായി തെളിയിച്ചത് സച്ചിനാണെങ്കിലും, അതിനെ അടുത്ത ഘട്ടത്തിലേക്ക് എത്തിച്ചതും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാംനിര ശക്തിയാക്കി മാറ്റിയതും കോഹ്‌ലിയാനാണെന്നും ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. കണക്കുകൾ ചിലപ്പോൾ സച്ചിന് അനുകൂലമായേക്കാമെങ്കിലും വിദേശ സാഹചര്യങ്ങളിലെ ആധിപത്യത്തിൽ കോഹ്‌ലി ഏറെ മുന്നിലാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
സച്ചിനും കോഹ്‌ലിയും വിദേശ മണ്ണിൽ പടുത്തുയർത്തിയ വിജയഗാഥ നിലവിലെ ഇന്ത്യൻ താരങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുന്നതെന്ന് ഡിവില്ലിയേഴ്സ് നിരീക്ഷിച്ചു. കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ യുവതാരങ്ങൾ ഇരുവരുടെയും പാത പിന്തുടർന്ന് വിദേശ പര്യടനങ്ങളിൽ തങ്ങളുടെ ബാറ്റിംഗ് നിലവാരം ഉയർത്താൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്.
അതേസമയം, മികച്ച സാങ്കേതിക തികവുണ്ടായിട്ടും കെ.എൽ. രാഹുലിന്റെ വിദേശത്തെ ബാറ്റിംഗ് ശരാശരി 34 മാത്രമാണെന്നും, അതിൽ ഇനിയും വലിയ പുരോഗതി വരുത്തേണ്ടതുണ്ടെന്നും ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. ആദ്യ പന്തിൽ പുറത്താകാനും പുതിയ പന്തിൽ വിക്കറ്റ് നഷ്ടപ്പെടാനുമുള്ള സാധ്യതകൾ വിദേശ സാഹചര്യങ്ങളിൽ എപ്പോഴും നിലനിൽക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ സെഞ്ചുറിയിൽ ഒതുങ്ങാതെ 180 പോലെയുള്ള കൂറ്റൻ സ്കോറുകളാക്കി മാറ്റാൻ രാഹുൽ ശ്രമിക്കണമെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.












