ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ദീർഘകാലത്തെ ആവശ്യം ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളം നിർണായക നിർദ്ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ തുകയും കേരളം തന്നെ വഹിക്കാമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തത്. മാത്രമല്ല, ഡാമിന്റെ നിർമാണ സ്ഥലം നിർണയിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാമെന്നും കേരളം അറിയിച്ചു. പുതിയ ഡാമിൽ നിന്നുള്ള വെള്ളം മുഴുവനായും തമിഴ്നാടിന് ലഭ്യമാക്കുമെന്നും കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
“തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ” എന്ന കേരളത്തിന്റെ പ്രഖ്യാപിത നയത്തിലൂന്നിയാണ് സംസ്ഥാനം ഈ ചരിത്രപരമായ ചുവടുവെപ്പ് നടത്തിയത്. 125 വർഷത്തിലധികം പഴക്കമുള്ള നിലവിലെ ഡാമിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക ദുരീകരിക്കാൻ പുതിയ ഡാം മാത്രമാണ് ശാശ്വത പരിഹാരം. വിഷയം പരിഹരിക്കാൻ തമിഴ്നാടുമായി ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കുമെന്നും കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി.












