മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) നായകസ്ഥാനം ലഭിച്ചാൽ അത് ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റൻസിയിലേക്കുള്ള വഴി തുറക്കുമെന്ന് മുൻ യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സി.പി റിസ്‌വാൻ. ഐപിഎല്ലിൽ ചെന്നൈയ്ക്കായി കഴിഞ്ഞ സീസണിൽ 14 ഇന്നിങ്സുകളിൽ നിന്നായി 477 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കഴിഞ്ഞ കുറച്ചുകാലമായി പ്ലേഓഫിലെത്താൻ വിഷമിക്കുന്ന സിഎസ്കെയിൽ നായകമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിൽ, ഋതുരാജ് ഗെയ്ക്‌വാദിന് പകരക്കാരനായി സഞ്ജു എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. സഞ്ജുവിനൊപ്പം കേരള ടീമിൽ കളിച്ചു വളർന്ന റിസ്‌വാൻ, സഞ്ജു ജന്മനാ ഒരു മികച്ച നായകനാണെന്നും സിഎസ്കെ ഡ്രസ്സിംഗ് റൂമിൽ ഇതിനകം തന്നെ അദ്ദേഹത്തിന് വലിയ നേതൃസ്വാധീനമുണ്ടെന്നും വ്യക്തമാക്കി.
ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ഐപിഎൽ ടീമിന്റെ നായകനാകുന്നത് വലിയൊരു ഘടകമാണെന്ന് റിസ്‌വാൻ ചൂണ്ടിക്കാട്ടി. ഒരു ഐപിഎൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റനല്ലാതിരുന്നതാണ് ലോകകപ്പ് വിജയത്തിന് ശേഷവും സൂര്യകുമാർ യാദവിന് തിരിച്ചടിയായതെന്നും, സഞ്ജുവിന് സിഎസ്കെയുടെ നായകസ്ഥാനം ലഭിച്ചാൽ അത് ഇന്ത്യൻ ടീമിനെ നയിക്കുന്നതിലേക്ക് എത്തുന്നതിനുള്ള വലിയൊരു ചവിട്ടുപടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനൊപ്പം സഞ്ജുവിന്റെ കൗമാരകാലത്തെ അച്ചടക്കത്തെക്കുറിച്ചും സാമ്പത്തിക കൃത്യതയെക്കുറിച്ചും റിസ്‌വാൻ ഓർത്തെടുത്തു. ഒപ്പം യാത്ര ചെയ്യുമ്പോൾ മറ്റുള്ളവർ പണം ധൂർത്തടിച്ചപ്പോൾ ലഭിച്ച അലവൻസിന്റെ ഭൂരിഭാഗവും സൂക്ഷിച്ചുവെച്ച സഞ്ജുവിന്റെ കഠിനാധ്വാനവും നല്ല ശീലങ്ങളുമാണ് ഇന്നത്തെ സൂപ്പർതാര പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും റിസ്‌വാൻ വെളിപ്പെടുത്തി. അടുത്തിടെ അന്താരാഷ്ട്ര തലത്തിൽ ഫോം മങ്ങിയെങ്കിലും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലാണ് സഞ്ജു അടുത്തതായി കളത്തിലിറങ്ങുന്നത്.












