ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം വിരസമായി നീങ്ങിയ മത്സരത്തിന് വീണ്ടും ജീവൻ പകരാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ രസകരമായ ഒരു ‘ബെയിൽ ഫ്ലിപ്പ്’ തന്ത്രം. കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ശ്രീലങ്കൻ ബാറ്റർമാരായ സോനൽ ദിനുഷയും കേശര നുവാന്തയും ചേർന്ന് മികച്ച പ്രതിരോധം തീർത്തതോടെ ഇന്ത്യൻ ബൗളർമാർ വിക്കറ്റിനായി കഠിനമായി പരിശ്രമിക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണ് ഭാഗ്യം തേടി ഓവറുകൾക്കിടയിൽ പന്ത്, സ്റ്റമ്പിലെ ബെയ്ലുകൾ തലകീഴായി തിരിച്ചിട്ടത്.
എന്നാൽ തൊട്ടുപിന്നാലെ ഓടിയെത്തിയ ധ്രുവ് ജുറെൽ പന്ത് തിരിച്ചു വെച്ച ബെയിൽ പഴയപടി തന്നെയാക്കി മാറ്റി. ഈ രസകരമായ സംഭവം എന്തായാലും ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവന്നു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ മാനവ് സുതാർ ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് വഴിത്തിരിവ് നൽകി. 112 റൺസ് നീണ്ട ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇതോടെ അവസാനിച്ചത്. 46 റൺസെടുത്ത കേശര നുവാന്തയാണ് പുറത്തായത്. പരമ്പര 2-0 ന് തൂത്തുവാരാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ലങ്കയുടെ അവസാന വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തി ചെറിയ ലക്ഷ്യം ചേസ് ചെയ്യാനാണ് ഇനി ലക്ഷ്യമിടുന്നത്.












