തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്നും ഉപഭോക്താവിന് ലഭിച്ചത് സാക്ഷാൽ വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ നമ്പർ! വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് പരാതി പറയാൻ സെക്ഷൻ ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിനാണ് ജീവനക്കാരൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഫോൺ നമ്പർ കൈമാറിയത്. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ മതിയെന്നും ഉദ്യോഗസ്ഥൻ മറുപടി നൽകി. മന്ത്രി സണ്ണി ജോസഫ് തന്നെയാണ് വാർത്താസമ്മേളനത്തിൽ കെഎസ്ഇബി ജീവനക്കാരന്റെ ഈ വിചിത്ര നടപടിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
കറന്റ് പോയതോടെ കെഎസ്ഇബിയിലേക്ക് വിളിച്ച പരാതിക്കാരൻ ജീവനക്കാരൻ നൽകിയ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ഫോണെടുത്ത മന്ത്രിയോട് കാര്യം പറഞ്ഞപ്പോഴാണ് താൻ കെഎസ്ഇബി ഉദ്യോഗസ്ഥനല്ല, വൈദ്യുതി മന്ത്രിയാണെന്ന കാര്യം സണ്ണി ജോസഫ് ഉപഭോക്താവിനെ അറിയിച്ചത്. തുടർന്ന് പ്രദേശത്തെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ഉപഭോക്താവിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തനിക്ക് പണിയുണ്ടാക്കാൻ നോക്കിയ ജീവനക്കാരനെ വെറുതെ വിടാൻ മന്ത്രി തയ്യാറായില്ല; സംഭവം ഗുരുതരമായ വീഴ്ചയായി കണക്കാക്കി ജീവനക്കാരനെപ്പറ്റി വിശദമായി അന്വേഷിക്കാൻ കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യത്തിന് മന്ത്രി ഉടനടി നിർദ്ദേശം നൽകി.
അതേസമയം, സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തേണ്ട നിർബന്ധിത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ദേശീയതലത്തിലുണ്ടായ ഊർജ്ജ പ്രതിസന്ധിയും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. ഇനി മുതൽ ഫീഡർ തലത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ സമയം ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ സംവിധാനം ഉണ്ടാക്കുമെന്നും സെപ്റ്റംബർ 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.











