അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിയെ ഒഴിവാക്കി സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്ന ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും, സഞ്ജുവിന് തിളങ്ങാനായില്ല. എട്ടു പന്തുകളിൽ നിന്ന് 10 റൺസ് മാത്രമെടുത്താണ് താരം പുറത്തായത്.
സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടയിലും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരുന്നു. സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുകയും ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ പഴയ കോമ്പിനേഷനിലേക്ക് മടങ്ങിയത്. സഞ്ജു സാംസൺ ടീമിൽ നിന്ന് പുറത്തായതിന് ശേഷം മറ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെന്നും, ഫോമിലുള്ള വൈഭവ് സൂര്യവംശിയാണ് ആ സ്ഥാനമർഹിച്ചിരുന്നതെന്നും മുഹമ്മദ് കൈഫ് ചൂണ്ടിക്കാണിച്ചു. ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും സെലക്ഷനിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ക്രിക്ക്ബസിൽ പറഞ്ഞു.
2026 ലെ ടി20 ലോകകപ്പ് ഫൈനലിന് ശേഷം അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 8.60 ശരാശരിയിൽ 43 റൺസ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. എന്നാൽ സഞ്ജുവിന്റെ അനുഭവസമ്പത്തും, വലതുങ്കൽ ബാറ്ററാണെന്ന യാഥാർത്ഥ്യവുമാണ് ടീം മാനേജ്മെന്റ് പരിഗണിച്ചതെന്ന് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ അഭിപ്രായപ്പെട്ടു. വൈഭവ് സൂര്യവംശി കളിക്കുമ്പോൾ ബാറ്റിംഗ് നിരയിൽ ഇടംകൈയൻ ബാറ്റർമാരുടെ എണ്ണം കൂടുന്നുവെന്നതും സഞ്ജുവിന് നറുക്കുവീഴാൻ കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം വിലയിരുത്തി. സെപ്റ്റംബർ 15 ചൊവ്വാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം നടക്കുന്നത്. ജപ്പാനിലെ ഏഷ്യൻ ഗെയിംസ് ക്യാമ്പെയ്ന് മുന്നോടിയായി ഈ മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.












