വിവാഹത്തിന് കരാറെടുത്ത ശേഷം പണം വാങ്ങി ഭക്ഷണമെത്തിക്കാതെ കാറ്ററിങ് ഉടമ മുങ്ങിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി തട്ടിപ്പിനിരയായ കുടുംബങ്ങൾ. കഞ്ഞിക്കുഴിയിലെ പരാതിക്ക് പിന്നാലെ കാഞ്ഞിരപ്പള്ളി ‘ഉദയം കാറ്ററിങ്’ ഉടമ വിഷ്ണുവിനെതിരെ മുണ്ടക്കയം സ്വദേശികളായ രാജേഷും ഭാര്യ ബിനീതയും രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലെ ആകർഷകമായ റീലുകളും കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളും കണ്ടാണ് തങ്ങൾ ഈ കാറ്ററിങ് ഏജൻസിയെ സമീപിച്ചതെന്നും, 1.5 ലക്ഷത്തോളം രൂപ വാങ്ങി ഇയാൾ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവർ കണ്ണീരോടെ പറയുന്നു.
വിവാഹത്തിന് മുമ്പായി ഘട്ടങ്ങളായിട്ടാണ് 1.40 ലക്ഷത്തോളം രൂപ അഡ്വാൻസായി കൈപ്പറ്റിയത്. എന്നാൽ വിവാഹത്തിന്റെ തലേദിവസം മുതൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങി. വീട്ടിൽ പന്തലോ സ്റ്റേജോ പോലും കൃത്യമായി ഒരുക്കിയിരുന്നില്ല. വിവാഹദിവസം രാവിലെ 7 മണിക്ക് നൽകേണ്ട പ്രഭാതഭക്ഷണം 9 മണിയായിട്ടും എത്തിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് 10.30 ഓടെയെങ്കിലും ഭക്ഷണം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡപത്തിൽ വെച്ച് മകളുടെ താലികെട്ട് നടക്കുന്ന സമയത്തുപോലും കാറ്ററിങ് ഉടമയെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വധുവിന്റെ പിതാവ് പറഞ്ഞു.
ഒടുവിൽ ഭക്ഷണം തരില്ലെന്നും വേണമെങ്കിൽ വേറെ ഓർഡർ ചെയ്തോളൂ എന്നും ഇയാൾ ക്രൂരമായി മറുപടി നൽകുകയായിരുന്നു. ഇതോടെ ഞായറാഴ്ച ദിവസം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭക്ഷണത്തിനായി നാലുപാടും നെട്ടോട്ടമോടി. അടഞ്ഞുകിടന്ന ഹോട്ടലുകൾക്കിടയിൽ നിന്ന് 26-ാം മൈലിലെ ഒരു ഹോട്ടലിൽ നിന്ന് 80 പേർക്കുള്ള ഭക്ഷണം കഷ്ടിച്ച് ഒപ്പിച്ചു നൽകിയെങ്കിലും കല്യാണത്തിനെത്തിയ ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കാനാവാതെ മടങ്ങി.
നാട്ടുകാരുടെ മുന്നിലുണ്ടായ വൻ മാനക്കേടിലും നഷ്ടത്തിലും തകർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പൊലീസിനു മുന്നിൽ ഹാജരാകാമെന്ന് സമ്മതിച്ച പ്രതി വിഷ്ണു പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നു കളഞ്ഞു. ഇയാളുടെ ലൊക്കേഷൻ എറണാകുളത്താണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സമാന രീതിയിൽ നിരവധി കുടുംബങ്ങളിൽ നിന്ന് പണം തട്ടി കാറ്ററിങ് ഉടമ മുങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.












