അഭിഷേക് ശർമ്മയ്ക്ക് സഞ്ജു സാംസണെക്കാൾ കൂടുതൽ അവസരങ്ങളും ഇളവുകളും നൽകിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യൻ ബദ്രിനാഥ് രംഗത്ത്. കഴിഞ്ഞ വർഷം മികച്ച സ്ഥിരതയാർന്ന പ്രകടനവും ഉയർന്ന സ്ട്രൈക്ക് റേറ്റും കാഴ്ചവെക്കുകയും ലോക ഒന്നാം നമ്പർ റാങ്ക് സ്വന്തമാക്കുകയും ചെയ്ത താരമാണ് അഭിഷേക് ശർമ്മയെന്നും, അതിനാൽ സഞ്ജു സാംസണുമായി അദ്ദേഹത്തെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ബദ്രിനാഥ് വ്യക്തമാക്കി.
അഫ്ഗാനെതിരായ നിലവിലെ പരമ്പരയിൽ തകർപ്പൻ ഫോം വീണ്ടെടുത്ത അഭിഷേക് ശർമ്മ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതേസമയം, ഐ.പി.എൽ 2026-ൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെയും സഞ്ജുവിനെയും മാറിമാറി ഓപ്പണിംഗ് സ്ഥാനത്ത് പരീക്ഷിക്കുന്ന രീതിക്കെതിരെയും അദ്ദേഹം സംസാരിച്ചു.
വൈഭവ് സൂര്യവംശിക്ക് ഇനിയും അവസരങ്ങൾ വരാനുണ്ടെന്നും, എന്നാൽ താരത്തെ ടീമിൽ ഉൾപ്പെടുത്തുകയാണെങ്കിൽ സ്ഥിരത നൽകണമെന്നും, അല്ലാത്തപക്ഷം സഞ്ജു സാംസണെ ഒഴിവാക്കിക്കൊണ്ട് സ്ഥിരമായ ഒരു പ്ലാനിലേക്ക് ടീം മാറുകയാണെന്നും ബദ്രിനാഥ് അഭിപ്രായപ്പെട്ടു.












