ന്യൂനപക്ഷ വോട്ടുകള്‍ക്കായുള്ള മുന്നണി പോര് ജനാധിപത്യത്തിന് നാണക്കേടായി
ബിന്ദു ടി
മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് കാലം കേരളത്തിന് നല്‍കിയത് ജനാധിപത്യത്തിന്റെ ശുഭ സൂചനകളാണെന്ന് നിസ്സംശയം പറയാം. കേരളം ചര്‍ച്ച ചെയ്യേണ്ടിയിരുന്ന എല്ലാ വിഷയങ്ങളും ഇത്തവണ പ്രചരണരംഗത്ത് സജീവമായി ഉയര്‍ന്നു വന്നു എന്നതാണ് ഇത്തവണത്തെ പ്രചാരണരംഗത്ത് നിന്നുള്ള നല്ല വാര്‍ത്ത. അഴിമതി, അക്രമം, മത വിവേചനം,പരിസ്ഥിതി പ്രശ്നങ്ങള്‍, ദളിത് ആദിവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍, വിലക്കയറ്റം, സ്വജനപക്ഷപാതം, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഭരണം എന്നിങ്ങനെ എല്ലാ തലത്തിലുമുള്ള ചര്‍ച്ചകള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ നടന്നു.
ഇരുമുന്നണികള്‍ക്കും ഒപ്പം പകുതിയിലേറെ മണ്ഡലത്തി്ലും ത്രികോണ മത്സരം കാഴ്ച വച്ച എന്‍ഡിഎയുടെ സാന്നിധ്യമാണ് പ്രചരണരംഗത്ത് എല്ലാ വിഷയങ്ങളും രംഗത്തെത്തിക്കാന്‍ ഇടയാക്കിയത്. ഇരു മുന്നണികളെയും തിരിഞ്ഞ് കൊത്താനിടയുള്ള ചില പ്രധാന വിഷയങ്ങള്‍ പതിവു തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന് വരാറില്ല. ദളിത്-ആദിവാസി സമൂഹം നേരിടുന്ന വെല്ലുവിളികള്‍, വിദ്യാഭ്യാസ രംഗത്തെ വിവേചനം, ന്യൂനപക്ഷ പ്രീണന നയങ്ങള്‍, എന്നിവയായിരുന്നു ഇവ. ഇടത് വലത് മുന്നണികളെ ഏറെ പൊള്ളിക്കാവുന്ന ഈ വിഷയങ്ങള്‍ പ്രചരണത്തിന്റെ അവസാന നാളുകളില്‍ ഉയര്‍ത്തി കൊണ്ടു വന്ന് ഇത്തവണ കേരള സമൂഹത്തിന്റെ ഈ വിഷയങ്ങളിലുള്ള നിലപാടു കൂടി എന്‍ഡിഎ ആത്മപരിശോധനക്കായി തുറന്നിട്ടു. ഒരു പക്ഷേ കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക, സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകാതിരുന്ന ഈ വിഷയങ്ങള്‍ തന്നെയാകും.
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയായിരുന്നു തുടക്കത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നത്. പിന്നീട് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയായി. പി ജയരാജന്റെ കടം വീട്ടല്‍ പ്രസംഗവും, നാദാപുരത്ത് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകരുടെ മരണവും വിഷയം ചര്‍ച്ചയാക്കി. ആദ്യ ആഴ്ചകളില്‍ അഴിമതിയും, അക്രമവും ചര്‍ച്ചയായപ്പോള്‍ നടന്ന സര്‍വ്വേകളില്‍ ഇടത് വലത് മുന്നണികള്‍ ബലാബലം എന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ പ്രചരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായി രംഗത്തത്തിയപ്പോള് കഥ മാറി. പ്രവചനം എല്ലാ തരത്തിലും അസാധ്യമാക്കുന്ന തരത്തിലായിരുന്നു എന്‍ഡിഎയുടെ മുന്നേറ്റം. ഇതോടെ കേരളം ഇന്ന് വരെ കാണാത്ത ത്രികോണ മത്സരത്തിന് കേരളായ സമൂഹം സാക്ഷിയായി. ഇതോടൊപ്പം നേരത്തെ സൂചിപ്പിച്ച മൂന്ന് വിഷയങ്ങള്‍ സമൂഹം ഏറ്റെടുക്കയും ചെയ്തു.
ആറ്റിങ്ങലില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവവും, തിരുവനന്തപുരത്ത് ദളിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ട ബലാസ്തംഗത്തിനിരയാക്കിയ സംഭവവും, കേരളസമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ച ജിഷയുടെ ക്രൂരമായ കൊലപാതകവുമായിരുന്നു കേരളത്തിലെ ദളിത് പിന്നോക്കാവസ്ഥ ചര്‍ച്ചയാക്കിയത്. വികസനത്തിന്റെ കേരള മോഡലില്‍ മേനി നടിച്ചിരുന്ന ഇടത് വലത് മുന്നണികള്‍ക്കും, പൊതു വളര്‍ച്ച വികസന സൂചികകളില്‍ അഭിരമിച്ചിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കും അത് വലിയ തിരിച്ചടിയായി. കക്കൂസില്ലാത്ത, അടച്ചുറപ്പില്ലാത്ത ദളിത് വീടുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. വിഎസ് അച്യുതാനന്ദന് മത്സരിക്കുന്ന മലമ്പുഴയില്‍ നിന്നുള്ള ഒരു കുടുംബത്തിന്റെ ദയനീയാവസ്ഥ വരെ ചര്‍ച്ചയായി. കേരള മോഡല്‍ ദളിതരുടെ കാര്യത്തില്‍ വലിയ തട്ടിപ്പെന്ന് കേരളം മനസ്സിലാക്കി. ദളിത് ആയത് കൊണ്ട് മാത്രം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ കണ്ണീര് കൂടി ഈ തെരഞ്ഞെടുപ്പ് പ്രചരണരംഗത്തെ ചൂടിനെ പൊള്ളിച്ചു. ഇരുമുന്നണികളും പ്രതിരോധത്തിലായി.
ഇതിനിടയിലാണ് ദളിത് സമൂഹത്തോടുള്ള സമീപനത്തിന്റെ കാര്യത്തിലും ശിശുമരണനിരക്കിലും കേരളത്തിലെ അവസ്ഥ സൊമാലിയയുടേതിനേക്കാള് ഭീകരമാണെന്ന പ്രധാനമന്ത്രിയുടെ തിരുവനന്തപുരം പ്രസംഗത്തിലെ വാക്കുകള്‍. ദളിത് വിഷയം ചര്‍ച്ചയാവാതിരിക്കാന്‍ മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു എന്ന രീതിയില്‍ വൈകാരികമായി വിഷയം കൈകാര്യം ചെയ്യാനായിരുന്നു ഇടത് പലത് മുന്നണികളും തീരുമാനം. പോ മോനെ മോദി ഹാഷ് ടാഗുമായി സോഷ്യല്‍ മീഡിയകളിലും കേരളത്തിന്റെ അഭിമാനം കാക്കാന്‍ സാക്ഷാല്‍ മുഖ്യമന്ത്രിയും പിണറായി വിജയനും കൈകോര്‍ത്ത് പുറത്തും മോദിയ്ക്കെതിരെ വാളെടുത്തു. എന്നാല്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാനായിരുന്നു ഈ വിവാദം ഉപകരിച്ചത്. കേരളത്തിലേക്ക് വരൂ സൊമാലിയയേക്കാള്‍ ഭീകരമായ അവസ്ഥ താന്‍ കാണിച്ചു തരാമെന്ന സി.കെ ജാനുവിന്റെ വാക്കുകള്‍ സഹജീവികളെ സ്നേഹിക്കുന്ന എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. പ്രചരണത്തിന്റെ അവസാന നാളുകളിലെ ഈ ചര്‍ച്ചകള്‍ ആറ് പതിറ്റാണ്ടായി കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ക്ക് വലിയ തിരിച്ചടിയായി.
ദളിത് വിവേചനത്തിന് പുറമെ മതവിവേചനവും, വിദ്യാഭ്യാസരംഗത്തെ വിവേചനവും ചര്‍ച്ചയാക്കാന്‍ ഇടയാക്കിയതും എന്‍ഡിഎ സാന്നിധ്യമായിരുന്നു. ബി്ജെപിയെ എതിര്‍ക്കുന്നു എന്ന പേരില്‍ ന്യുനപക്ഷങ്ങളെ കൂടെ നിര്‍ത്താനാവുമെന്ന ധാരണയില്‍ എല്‍ഡിഎഫും-യുഡിഎഫും നടത്തിയ നീക്കങ്ങള്‍ ന്യൂനപക്ഷപ്രീണനം ചര്‍ച്ചയാക്കി. ബിജെപി നേരിട്ട് ഈ വിഷയം ഉന്നയിക്കാതെ തന്നെ വോട്ടന്മാരില് വിഷയം എത്തി എന്നതാണ് വാസ്തവം. ബിജെപി വന്നാല്‍ കേരളം ഭ്രാന്താലയമാകുമെന്നും കലാപം ഉണ്ടാകും എന്നും കടത്തിപറഞ്ഞ് ആദര്‍ശ ധീരന്റെ പരിവേഷം മീഡിയ ചാര്‍ത്തി നല്കിയ എ.കെ ആന്റണിയാണ് ഭിന്നതയുടെ വിത്ത് വിതച്ചത്. ഇതോടെ ബിജെപിയെ എതിര്‍ക്കുന്നത് തങ്ങളാണെന്ന വാദവുമായി ഇടത് മുന്നണിയും രംഗത്തെത്തി. ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത പരസ്പരം ചെളിവാരി എറിയലും നുണ പ്രചരണവുമാണ് പിന്നീട് നടന്നത്. ബിജെപി പ്രധാന എതിരാളി എന്ന് രണ്ട് കൂട്ടരും സമ്മതിച്ചത് നേട്ടമുണ്ടാക്കിയത് എന്‍ഡിഎയ്ക്ക് മാത്രമാണ്.
തെരഞ്ഞെടുപ്പ് രംഗത്ത് മതപരമായ ഭിന്നതയുണ്ടാക്തി ഹിന്ദു വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന കണക്ക് കൂട്ടലില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് പാതിരിമാരുടെയും മുസ്ലിം മത നേതാക്കളുടെയും വീട്ട് മുറ്റത്തായിരുന്നു മുന്നണി നേതാക്കളുടെ കിടപ്പും ഉറക്കവും. ഇതില്‍ നേട്ടം തങ്ങള്‍ക്കെന്ന് ഇരുമുന്നണികളും അവകാശപ്പെടുകയും ചെയ്യുന്നു. ബിജെപിയാകട്ടെ മതവിവേചനം വിഷയമാക്കാതെ മത സൗഹാര്‍ദ്ദമാണ് പ്രധാനമായും മുന്നോട്ട് വച്ചത്.
വെള്ളാപ്പള്ളിയെ മുന്നണിയില്‍ നിര്‍ത്തി ഭൂരിപക്ഷ സമുദായത്തെയും, സി.കെ ജാനുവിനെ കൂടെ കൂട്ടി പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തെയും ബിജെപി ഒപ്പം നിര്‍ത്തി. ഭൂരിപക്ഷ സമുദായത്തോട് കൃത്യമായ സന്ദേശം നല്കാന് ഇതുവഴി് സാധ്യമായി. പി.സി തോമസിനെയും ബാദുഷാ തങ്ങളെയും ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വിരുദ്ധരല്ലെന്ന് തെളിയിക്കാനും കഴിഞ്ഞു. കേന്ദ്ര മന്ത്രിമാരെ പ്രചരണത്തിനെത്തിച്ച് എന്‍ഡിഎ ന്യൂനപക്ഷ വിരുദ്ധരല്ല എന്ന് സ്ഥാപിച്ചു. നിരവധി ക്രൈസ്തവ മേലധ്യക്ഷന്മാരാണ് ഇത്തവണ ബിജെപി നേതാക്കള്‍ക്കായി വോട്ട് ചോദിച്ച് രംഗത്തെത്തിയത്. ബിജെപി തൊട്ട് കൂടാത്തവരാണ് എന്ന് പറഞ്ഞ സീതാറാം യെച്ചൂരിയോട് അത് നിങ്ങള്‍ക്കാണ് എന്ന് തിരിച്ചടിച്ച ക്രിസോസ്റ്റം വലിയ തീരുമേനിയുടെ വാക്കുകള്‍ ബിജെപിയോടുള്ള സമീപനം മാറിയതിന്റെ സാക്ഷ്യപ്പെടുത്തലായി. മുസ്ലിം സമൂഹം രണ്ടാമതുള്ള ആസാമില്‍ ബിജെപി ഭരണത്തിനടുത്താണ്, മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരില്‍ ബിജെപി ഭരണകക്ഷിയാണ്. കൃസ്ത്യന്‍ ഭൂരിപക്ഷമുള്ള ഗോവയില്‍ ഭരണത്തിലിരിക്കുന്നത് ബിജെപിയാണ്. ക്രൈസ്തവ മേധാവിത്വമുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് അവരുടെ പിന്തുണയുണ്ട്. ഇങ്ങനെ ബിജെപിയോടുള്ള ന്യൂനപക്ഷത്തിന്റെ തൊട്ടുകൂടായ്മയെ അവസാനിപ്പിക്കുന്ന പ്രചരണങ്ങളും കേരളത്തില്‍ ഫലം കണ്ടുവെന്നാണ് സൂചന.
കേരളത്തില്‍ ബിജെപി മൂന്നാം ശക്തിയായി എന്ന സൂചന നല്കി കൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശിക്കുന്നത്. കേരളം ഇന്ന് വരെ കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയങ്ങള്‍ പ്രചരണത്തെ കീഴടക്കിയ തെരഞ്ഞെടുപ്പില്‍ എന്തായിരിക്കും അന്ത്യവിധി എന്നത് പ്രവചനാതീതമാണ്. ഒരു ട്വന്റി-20 ക്രിക്കറ്റ് മത്സരം പോലെ ഏത് നിമിഷവും മാറി മറിയാവുന്ന അന്തിമഫലത്തെ കുറിച്ചുളള അനിശ്ചിത്വം ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വല്ലാത്ത സൗന്ദര്യം പകരുന്നുണ്ട്.
Discussion about this post