ഡല്‍ഹി: പട്ടിക ജാതിയില്‍ നിന്ന് മതം മാറിയവര്‍ തിരിച്ച് വരുമ്പോള്‍ അവരുടെ സമുദായം സ്വാഗതം ചെയ്താല്‍ പട്ടിക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
മതം മാറിയ വ്യക്തിയുടെ ജാതി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന സമുദായം ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതാണോ, പൂര്‍വികരുടെ സമുദായത്തിലേക്ക് തന്നെയാണോ പുതുതായി പുനര്‍ മതപരിവര്‍ത്തനം നടത്തുന്ന ആള് മടങ്ങിയത്, പഴയ സമുദായം മടങ്ങി വരുന്നവരെ സ്വീകരിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും കണക്കിലെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
പട്ടികജാതി സംവരണത്തിലൂടെ മലബാര്‍ സിമന്റ്സില്‍ നേടിയ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെയുള്ള കെപി മനു നല്കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.എട്ടാഴ്ചക്കകം മനുവിനെ സര്‍വീസില്‍ തിരികെയെടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. സര്‍വീസിന് പുറത്ത് നിന്ന കാലത്തെ 75 ശതമാനം ശമ്പളവും സീനിയോറിറ്റി അനുസരിച്ചുള്ള ആനുകൂല്യങ്ങളും നല്‍കണം.
പുലയര്‍ സമുദായത്തില്‍പ്പെട്ട മനുവിന്റെ പൂര്‍വീകര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മാറിയിരുന്നു. 1960ല്‍ ജനിച്ച എന്ന മനുവിന്റെ ആദ്യ പേര് കെ.പി. ജോണ്‍ എന്നായിരുന്നു. 1984ലാണ് ഇയാള്‍ മതം മാറി മനു എന്ന പേര് സ്വീകരിച്ചത്. അഖില ഭാരത അയ്യപ്പ സേവാ സംഘമാണ് ഇയാളെ ജാതിയില്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. തുടര്‍ന്ന് തഹസില്‍ദാറും ജാതി സര്‍ട്ടിഫിക്കേറ്റ് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മലബാര്‍ സിമന്റ്സില്‍ മനു നിയമനം നേടിയത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് എസ്. ശ്രീകുമാര്‍ മേനോന് എന്നയാള്‍ നല്കിയ പരാതി പരിഗണിച്ച സ്ക്രൂട്ടിനി കമ്മിറ്റി മനു പട്ടികജാതി വിഭാഗകാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇത് ഹൈക്കോടതിയും ശരിവച്ചു. ശമ്പളം ഇനത്തില്‍ മനു കൈപ്പറ്റിയ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മനു സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post