കൊച്ചി: സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ കോടതിയില്‍ ഹാജരായതിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി. ഉപാധ്യക്ഷന്‍ വി.ഡി സതീശന് എം.എല്‍.എ രംഗത്തെത്തി. ഈ സര്‍ക്കാരിന്റെ മുഴുവന്‍ സ്പോണ്‍സര്‍ഷിപ്പും സാന്റിയാഗോ മാര്‍ട്ടിനാണെന്നും എം.കെ ദാമോദരന്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി ഹാജരായത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് വി മാര്ട്ടിന് വേണ്ടി ഹാജരായതിനെ ശക്തമായി വിമര്‍ശിച്ചവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. അന്ന് വിമര്‍ശമുയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട് സിങ് വിയെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. സിങ് വി പാര്‍ട്ടി വക്താവ് മാത്രമായിരുന്നു. എന്നിട്ടും ഞങ്ങള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ മാര്ട്ടിന് വേണ്ടി ഹാജരായിരിക്കുന്നു. മാര്ട്ടിന് കേരളത്തിലേക്ക് കടന്നു വരാനുള്ള ചുവന്ന പരവതാനി വിരിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന് ആരോപിച്ചു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്ട്ടിന് കേരളത്തില്‍ നിന്ന് 80,000 കോടി കടത്തിക്കൊണ്ടു പോയി എന്ന് ആരോപിച്ച ആളാണ് വി.എസ് അച്യുതാനന്ദന് . അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്ട്ടിന് അവരുമായി ബന്ധമുണ്ടെന്ന രേഖാമൂലമുള്ള തെളിവ് വന്നതാണ്. അന്ന് അതിന് കാര്‍മികത്വം വഹിച്ച ഇ.പി ജയരാജന് ഇന്ന് ഈ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സതീശന് ആവശ്യപ്പെട്ടു.
ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെയാണ് സാന്റിയാഗോ മാര്ട്ടിന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി അഡ്വ. എം.കെ. ദാമോദരന്‍ ഹാജരായത്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ വിശദീകരണത്തിനായി അടുത്ത ആഴ്ചയ്ക്ക് മാറ്റിയിട്ടുണ്ട്.
സാന്റിയാഗോ മാര്‍ട്ടിനെതിരായ 23 കേസുകള്‍ സി.ബി.ഐ. എഴുതിത്തള്ളിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്കിയ പുനപ്പരിശോധനാ ഹര്‍ജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണ്.
Discussion about this post