ഡല്‍ഹി: പാക് അനുകൂല തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കശ്മീരില്‍ തുടരുന്ന സംഘര്‍ഷം നിലനിര്‍ത്താന്‍ 24 കോടി രൂപയോളം ഒഴുക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍.
ഒരു മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷം നിലനിര്‍ത്താന്‍ വിവിധ സംഘടനകള്‍ വഴിയും, വ്യക്തികള്‍ വഴിയും പാക്കിസ്ഥാന് കോടികള്‍ ചിലവാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് കോടികള്ലഭിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
കശ്മീരില്‍ പാകിസ്താന് അനുകൂല പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ജമാഅത്ത് ഇസ്ലാമി, ദുക്രദാന്‍ ഇ മില്ലറ്റ് എന്നീ ഭീകരസംഘടനകളില്‍ നിന്നാണ് പണം ലഭിക്കുന്നതെന്നും സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ സംഘര്‍ഷം പരിഹരിച്ച് അത്രപെട്ടെന്ന് സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ടവര്‍.
കശ്മീര്‍ മേഖലയിലെ യുവാക്കള്‍ സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ട് പോവാനുള്ള പണം ഇപ്പോള്‍ തന്നെ കൈപ്പറ്റി കഴിഞ്ഞിട്ടുണ്ട്. ഇനിയും പണം ഒഴുകും. ആ സാഹചര്യത്തില്‍ സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള സാധ്യതകള്‍ വിരളമാണ്.
ബൂര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം കശ്മീരില്‍ തുടര്‍ന്ന് വരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 65 പേര് മരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മാത്രം അഞ്ച് പേരാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്. 5000 പേര്‍ക്ക് വിവിധ സംഭവങ്ങളിലായി പരിക്കേല്‍ക്കുകയും ചെയ്തു.തദ്ദേശീയരായ ജനങ്ങളെ അണിനിരത്തിയാണ് തീവ്രവാദസംഘടനകളും വിഘടനവാദികളും കശ്മീരില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്.
Discussion about this post