കലവൂര്‍: പോലീസിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച് ക്രിമിനല്‍ കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ സി.പി.എം. ജനപ്രതിനിധികള്‍ മോചിപ്പിച്ചു. ഇതുസംബന്ധിച്ച് മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എസ്. നവാസ്, അരവിന്ദ്, എം.എസ്. സന്തോഷ്, സി.പി.എം. തമ്പകച്ചുവട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് എന്നിവരടക്കം 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തി, പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് ഇവര്‍ക്കുമേലുള്ള കുറ്റം.
മണ്ണഞ്ചേരി എ.എസ്.ഐ. ജോയ്, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ഡി.വൈ.എഫ്.ഐ. മാരാരിക്കുളം ഏരിയാ പ്രസിഡന്റും സി.പി.എം. അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയേഷിനെയാണ് മണ്ണഞ്ചേരി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ മോചിപ്പിച്ചത്. 15 വയസ്സുള്ള പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ വാറണ്ടായതിനെത്തുടര്ന്ന് ജയേഷിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെയാണ് നേതാക്കള്‍ തടഞ്ഞത്.
മണ്ണഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. സംഭവത്തിലുള്‍പ്പെട്ട രണ്ട് പോലീസുകാരും രണ്ട് സി.പി.എം. നേതാക്കളും വിവിധ ആസ്പത്രികളില്‍ ചികിത്സ തേടി. മണ്ണഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന ജയേഷിനെ പോലീസ് പിടികൂടുമ്പോള്‍ കൈ തട്ടിമാറ്റി ഇയാള്‍ സമീപത്തെ പഞ്ചായത്ത് ഓഫീസിലേക്കോടി. തുടര്‍ന്ന് ഓഫീസനകത്തുനിന്ന് പോലീസുകാര്‍ ഇയാളെ പിടികൂടി.
കേരളോത്സവത്തിന്റെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ജനപ്രതിനിധികളും സി.പി.എം. നേതാക്കളും എ.എസ്.ഐ. ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എസ്. നവാസ്, അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സി.പി.എം. നേതാക്കളാണ് തങ്ങളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയേഷ് മുങ്ങിനടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
എന്നാല്‍, പഞ്ചായത്ത് ഓഫീസില്‍ അതിക്രമിച്ചുകയറി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരടക്കമുള്ളവരെയും ജയേഷിനെയും പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ജയേഷിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. എസ്. നവാസും അരവിന്ദും മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി.
Discussion about this post