ഡല്‍ഹി: കള്ളപ്പണം തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്സര്‍ലണ്ടും കരാര്‍ ഉണ്ടാക്കിയതിന് പിന്നാലെയാണിത്. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ ഇന്ത്യ 20 അപേക്ഷകളാണ് സ്വിറ്റ്സര്‍ലണ്ട് സര്‍ക്കാരിന് അയച്ചത്. കള്ളപ്പണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാര്യനിര്‍വഹണ സഹായം വേണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
2018 മുതല്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ കൈമാറാനാണ് ഇന്ത്യയും സ്വിറ്റ്സര്‍ലണ്ടും തമ്മിലുള്ള കരാറില്‍ ധാരണയായിരിക്കുന്നത്. നിലവില്‍ ഇന്ത്യ നല്കിയ 20 അപേക്ഷകളും പുതിയ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. കള്ളപ്പണമുള്ള വ്യക്തിയുടെ പേര്, ജനനത്തീയതി, പൗരത്വം എന്നീ വിവരങ്ങളാണു ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. കമ്പനികളുടെ പേരും രജിസറ്റര്‍ ചെയ്ത രാജ്യത്തിന്റെ പേരുമാണ് പ്രസിദ്ധീകരിക്കുക. ഒരു പ്രമുഖ റിയല്‍ എസറ്റേറ്റ് സ്ഥാപനത്തിന്റെ മുന്‍ സി.ഇ.ഒ, ഡല്‍ഹി ആസ്ഥാനമായ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ, ദുബായ് ആസ്ഥാനമായ ഇന്ത്യന്‍ ബാങ്കര്‍, പ്രവാസിയായ ഗുജറാത്തി ബിസിനസുകാരന്, പ്രമുഖനായ പിടികിട്ടാപ്പുള്ളി, ഇയാളുടെ ഭാര്യ എന്നിവരടക്കമുള്ളവരുടേയും സ്ഥാപനങ്ങളുടെയും നിക്ഷേപ വിവരങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വിസ് ബാങ്കിലും പനാമ, ബ്രിട്ടീഷന് വിര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലും കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് കരുതുന്നത്.
സ്വിസ് നാഷനല്‍ ബാങ്ക് രേഖകള്‍ പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം 2015ല്‍ 8392 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2006ല്‍ ഇത് 23,000 കോടി രൂപയായിരുന്നു.
Discussion about this post