തമിഴകത്തെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ നിന്ന് വിലാപയാത്രയായി മറീന ബീച്ചിലേക്ക് പുറപ്പെട്ടു. വൈകിട്ട് നാലരയോടെയാണ് സംസ്കാരം നടക്കുന്നത്. എം.ജി.ആര് സ്മാരകത്തോട് ചേര്‍ന്ന് തന്നെയാണ് ജയലളിതക്കും ചിതയൊരുക്കിയിരിക്കുന്നത്.
ചെന്നൈ രാജാജി ഹാളിലെ പൊതുദര്‍ശന വേദിയിലേക്കാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്രസംസ്ഥാന നേതാക്കന്മാരും തമിഴകവും തങ്ങളുടെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.
പൊതുദര്‍ശനം നടക്കുന്ന രാജാജി ഹാളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും പലപ്പോഴും എഐഡിഎംകെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തും തങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ ഒരുനോക്ക് കാണാനായി തിരക്ക് കൂട്ടുകയാണ്. വൈകിട്ട് നാലുമണിവരെ ആയിരിക്കും പൊതുദര്‍ശനം. അതിനുശേഷം ചെന്നൈ മറീന ബീച്ചിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോകും. എംജിആര്‍ സ്മാരകത്തിനടുത്തായിട്ടാണ് ജയലളിതയ്ക്കുളള അന്ത്യവിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. നാലരയ്ക്കാണ് സംസ്കാരം.
ജയലളിതയോടുള്ള ആദര സൂചകമായി രാജ്യത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമുള്‍പ്പെടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്. കൂടാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും ജയലളിതയ്ക്ക് ആദരാഞ്ജലി രേഖപ്പെടുത്തി പിരിഞ്ഞു. രാഷ്ട്രപതി ഭവനില്‍ ദേശീയപതാക താഴ്ത്തിക്കെട്ടി. കേരളത്തിന് പുറമെ, കര്‍ണാടക, ബീഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡോ. ബി.ആര്. അംബേദ്കറുടെ 61-ാം ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത ശേഷം ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തി.
രാഷ്ട്രപതിയുമായി ചെന്നൈയിലേക്ക് തിരിച്ച വിമാനത്തിന് സാങ്കേതിക തകരാറുമൂലം ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിവന്നു. എന്നാല്‍, അദ്ദേഹം സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം രാഷ്ട്രപതി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രാവിലെ എത്തി ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും മറ്റ് ഡി.എം.കെ. നേതാക്കളും, വിജയ്, പ്രഭു തുടങ്ങിയ സിനിമാതാരങ്ങളും രാവിലെ തന്നെ എത്തി അന്തരിച്ച നേതാവിന് അന്ത്യോപചാരം അര്‍പ്പിച്ചു. അന്തരിച്ച നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
കേരളാ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങില്‍ സംബന്ധിക്കും. നിരവധി കേന്ദ്ര മന്ത്രിമാരും നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും സംസ്കാരചടങ്ങില്‍ സംബന്ധിക്കും.
മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാജാജി ഹാളില്‍ വൈകീട്ട് നാലുവരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാം. ശേഷം സംസ്കാര ചടങ്ങുകള്‍ വൈകീട്ട് മെറീന ബീച്ചില്‍ നടക്കും. എം.ജി.ആര് സ്മാരകത്തോട് ചേര്‍ന്ന് തന്നെയാണ് ജയലളിതക്കും ചിതയൊരുക്കുക.
തമിഴ് നാട്ടില്‍ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ദിവസം തമിഴ്നാട്ടില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
മറീന ബീച്ചിലെ എംജിആര്‍ സ്മാരകത്തിനു സമീപത്ത് വൈകുന്നേരം 4.30ന് ആണ് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക. എംജിആറിന്റെ മൃതദേഹം സംസ്കരിച്ച അണ്ണാ സ്ക്വയറില്‍ തന്നെ തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ചത്. സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇവിടെ നടന്നുവരികയാണ്.
സമൂഹ മാധ്യമങ്ങളിലൂടെയും കലാസാംസ്കാരികരാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ജയലളിതയ്ക്ക് ആദരമര്‍പ്പിച്ചു. ജയലളിതയുടെ മരണവാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഊര്‍ജ്ജസ്വലയായ പ്രമുഖ നേതാവ് എന്നാണ് അദ്ദേഹം ജയയെ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ വിടവാണ് ജയലളിതയുടെ മരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകളുടെ അമ്മയെയും പ്രഗത്ഭയായ നേതാവിനെയുമാണ് നഷ്ടമായതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രജനീകാന്ത്, വിജയ്, അമിതാബ് ബച്ചന്, മമ്മൂട്ടി തുടങ്ങിയ നടന്മാരും ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post