ബമാകോ: മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്റ് ഇബ്രാഹിം ബൗബാകര്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വാ ഓലന്‍ഡ് ഈ സൈനിക ക്യാമ്പ് സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം.
രാജ്യത്തെ വര്‍ഷങ്ങള്‍ നീണ്ട കലാപത്തിന് അന്ത്യംകുറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ ആക്രമണം. അടുത്തിടെയായി രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 60 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ സമാധാന ദൗത്യസംഘം അറിയിച്ചു. വടക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗാവോയിലാണ് സൈനിക ക്യാമ്പ് സ്ഥിതിചെയ്യുന്നത്.
2015-ല്‍ മാലി സര്‍ക്കാറും മിലിഷ്യകളും തമ്മിലുള്ള ധാരണപ്രകാരം നിര്‍മിച്ചതാണ് ഈ ക്യാമ്പ്. നൂറുകണക്കിന് സൈനികര്‍ കൂടിച്ചേര്‍ന്നപ്പോഴാണ് ആക്രമണം നടന്നത്. ബമാകോ ലക്ഷ്യം വെച്ച് മുന്നേറുന്ന വിമതരെ ചെറുക്കാന്‍ 2013-ല്‍ സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരം മാലിയിലേക്ക് ഫ്രാന്‍സ് സൈന്യത്തെ അയച്ചിരുന്നു. 2012ലാണ് വിമതര്‍ ഗാവോ പിടിച്ചെടുത്തത്.
പിന്നീട് ഫ്രഞ്ച് സൈന്യം തിരിച്ചുപിടിക്കുകയും ചെയ്തു. അതിനുശേഷം മാലിയിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായാണിത് കണക്കാക്കുന്നത്. ഗാവോയിലെ പ്രധാന റോഡുകളില്‍ യു.എന്‍, ഫ്രഞ്ച്, മാലി സൈനിക ചെക്ക്‌പോയിന്റുകളുണ്ട്. സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വിമതരുമായി സമാധാന ഉടമ്പടിയിലത്തെിയിരുന്നെങ്കിലും അല്‍ഖാഇദയും ഐ.എസും രാജ്യത്ത് ഇടക്കിടെ ആക്രമണം നടത്തുന്നുണ്ട്.
Discussion about this post