ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി. സഖ്യം ഭരിക്കുന്ന പഞ്ചാബും ഗോവയും നാളെ പോളിങ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും ചൂടേറിയ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് അവസാനിച്ചു. നോട്ട് അസാധുവാക്കലിനുശേഷം മോദി സര്‍ക്കാര്‍ നേരിടുന്ന ആദ്യ വലിയ ജനഹിത പരിശോധന കൂടിയാകും നാളത്തെ വോട്ടെടുപ്പ്. പഞ്ചാബില്‍ ആകെയുള്ള 117 സീറ്റിലേക്കും ഗോവയില്‍ 40 സീറ്റിലേക്കും ഒറ്റഘട്ടമായാണു വോട്ടെടുപ്പ്.
ബി.ജെ.പിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും രംഗത്തിറങ്ങി. പഞ്ചാബില്‍ ഒരു ദശകമായി ശിരോമണി അകാലിദള്‍-ബി.ജെ.പി. സഖ്യമാണു ഭരണത്തില്‍. ഇത്തവണ ത്രികോണ മത്സരമാണ് പഞ്ചാബില്‍. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാലു സീറ്റ് നേടിയ എ.എ.പി. 117 സീറ്റിലും മത്സരിക്കുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍ മൂലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയാതിരുന്നതുമൂലം ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ നയിച്ചത്. സമീപ ചരിത്രത്തില്‍ ഇതാദ്യമായാണ് സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്.
മയക്കുമരുന്ന് വിവാദം, സത്ലജ്യമുന ലിങ്ക് കനാല്‍, സിഖ് വിശ്വാസികളുടെ വിശുദ്ധഗ്രന്ഥത്തെ അപമാനിച്ച സംഭവം തുടങ്ങിയവയായിരിന്നു പ്രചാരണത്തിലെ പ്രധാനവിഷയങ്ങള്‍. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഉപമുഖ്യമന്ത്രിയും എസ്.എ.ഡി. നേതാവുമായ സുഖ്ബീര്‍ ബാദല്‍, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദു, എ.എ.പിയുടെ ഭഗവന്ത് മന് തുടങ്ങിയവര്‍ ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
ബി.ജെ.പിയും കോണ്‍ഗ്രസും ഏറ്റുമുട്ടുന്ന ഗോവയില്‍ ശക്തി തെളിയിക്കാനായി എ.എ.പിയും രംഗത്തുണ്ട്. ബി.ജെ.പി. ജയിച്ചാല്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ലക്ഷ്മികാന്ത് പര്സേക്കറാണ് നിലവിലെ മുഖ്യമന്ത്രി.
Discussion about this post