തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗൂണ്ടായിസത്തില്‍ ഇതെല്ലാ എന്റെ എസ്എഫ്‌ഐ എന്ന രീതിയില്‍ പ്രചരണം നടത്തുന്ന മുന്‍ എസ്എഫ്‌ഐക്കാരുടെ നിലപാടിനെ വിമര്‍ശിച്ച് എംഎല്‍എ വി ടി ബല്‍റാം. യൂണിവേഴ്‌സിറ്റി കോളേജിലേത് അടിസ്ഥാനപരമായി സദാചാര പൊലീസിംഗ് പ്രശ്‌നമല്ലെന്നും, എല്ലാ എസ്എഫ്‌ഐ പാര്‍ട്ടി കോളേജുകളിലേയും പൊതുസാഹചര്യമാണെന്നും വി ടി ബല്‍റാംപറയുന്നു.
‘ഇതെന്റെ എസ്എഫ്ഐ അല്ല, എന്റെ എസ്എഫ്ഐ ഇങ്ങനെ അല്ല’ എന്നമട്ടിലുള്ള എക്‌സ്‌കാരുടെ അയവിറക്കലുകള്‍ വെറും നാട്യം മാത്രമാണ്. എസ്എഫ്ഐ എന്നും, മിക്കവാറും എല്ലായിടത്തും, ഇങ്ങനെത്തന്നെയായിരുന്നു. ‘ഞങ്ങളെ എന്തിന് തല്ലി’ എന്ന് എസ്എഫ്ഐക്കാരായ ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ചോദിക്കുന്നതിന് മുന്‍പ് എത്രയോ
ഇതര സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇതേ ചോദ്യം ഇതേ ക്യാമ്പസില്‍ ഉയര്‍ത്തേണ്ടിവന്നിട്ടുണ്ട്’ ഫേസ്ബുക്കില്‍ ബല്‍റാം എഴുതുന്നു.
എസ്എഫ്‌ഐക്കാര്‍ക്ക് സദാചാരത്തെ സംബന്ധിച്ച ശരിതെറ്റുകളെക്കുറിച്ച് മാത്രമല്ല ബോധവല്‍ക്കരണം വേണ്ടതെന്നും ശരിയായാലും തെറ്റായാലും, സദാചാരവിഷയങ്ങളിലായാലും രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യ കാര്യത്തിലായാലും, കൈക്കരുത്ത് പ്രകടിപ്പിക്കാനും സംഘബലത്തിന്റെ തിണ്ണമിടുക്ക് കാണിക്കാനും നിങ്ങള്‍ക്കവകാശമില്ല എന്ന ജനാധിപത്യബോധം അവരില്‍ അല്‍പ്പമെങ്കിലും ഉത്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് താത്പര്യമുള്ളവര്‍ പരിശ്രമിക്കേണ്ടതെന്നും ബല്‍റാം ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
അമാനവരും എക്സ് എസ്‌എഫ്‌ഐക്കാരുമൊക്കെ ആക്ഷേപിക്കുന്നതുപോലെ, എസ്‌എഫ്‌ഐ നേതൃത്ത്വം അല്ലെന്ന് ന്യായീകരിക്കാൻ ശ്രമിക്കുന്നത് പോലെ, യൂണിവേഴ്സിറ്റി കോളേജിലേത് അടിസ്ഥാനപരമായി ഒരു സദാചാരപ്പോലീസിംഗ് പ്രശ്നമല്ല, സമഗ്രാധിപത്യ പ്രവണതയുടെ പ്രശ്നമാണ്. അത് യൂണിവേഴ്സിറ്റി കോളേജിലേത് മാത്രമായ പ്രശ്നവുമല്ല, എല്ലാ എസ്‌എഫ്‌ഐ പാർട്ടി കോളേജുകളിലേയും പൊതു സാഹചര്യമാണ്. ഞങ്ങളുടെ കോട്ടയിൽ കയറിവരാൻ നീയാരെടാ എന്ന കമ്മ്യൂണിസ്റ്റ് മനോഭാവമാണ് എല്ലാറ്റിന്റേയും തുടക്കം. വിദ്യാർത്ഥിനീസുഹൃത്തുക്കളോട് സംസാരിക്കാൻ വന്ന ചെറുപ്പക്കാരനെ മർദ്ദിച്ച് നാനാവിധമാക്കി ഓടിച്ചു എന്നേയുള്ളൂ, വ്യത്യസ്ത രാഷ്ട്രീയം പ്രചരിപ്പിക്കാനോ മറ്റോ വേണ്ടിയായിരുന്നു വന്നതെങ്കിൽ ഇതിനേക്കാൾ എത്രയോ ക്രൂരമാവുമായിരുന്നു സമീപനം എന്നുറപ്പ്.
അതുകൊണ്ടുതന്നെ “ഇതെന്റെ എസ്എഫ്ഐ അല്ല, എന്റെ എസ്എഫ്ഐ ഇങ്ങനെ അല്ല” എന്നമട്ടിലുള്ള എക്സ്‌കാരുടെ അയവിറക്കലുകൾ വെറും നാട്യം മാത്രമാണ്. എസ്എഫ്ഐ എന്നും, മിക്കവാറും എല്ലായിടത്തും, ഇങ്ങനെത്തന്നെയായിരുന്നു. “ഞങ്ങളെ എന്തിന് തല്ലി” എന്ന് എസ്എഫ്ഐക്കാരായ ഈ പെൺകുട്ടികൾ ഇപ്പോൾ ചോദിക്കുന്നതിന് മുൻപ് എത്രയോ
ഇതര സംഘടനാ പ്രവർത്തകർക്ക് ഇതേ ചോദ്യം ഇതേ ക്യാമ്പസിൽ ഉയർത്തേണ്ടിവന്നിട്ടുണ്ട്. പാസ്റ്റർ നീമോളറുടെ അനുഭവം പോലെ ഒടുവിലവർ എസ്‌എഫ്‌ഐക്കാരിലെത്തന്നെ ചിലരെ തേടിയെത്തിയെന്ന് മാത്രം.
യഥാർത്ഥത്തിൽ ഇപ്പോഴത്തേത് ഒരു കപടസദാചാരവിഷയമായി മാത്രം ചർച്ച ചെയ്യപ്പെടുന്നത് എസ്‌എഫ്‌ഐ നേതൃത്വത്തെ സംബന്ധിച്ച് ഒരുകണക്കിൽ അനുഗ്രഹമാണ്.
“സമൂഹത്തിലുള്ള പൊതുബോധങ്ങൾ ഞങ്ങളുടെ ചില അണികളും പങ്ക് വെക്കുന്നുണ്ടാവും, അതിൽ സംഘടനക്ക് എന്ത് ചെയ്യാൻ കഴിയും” എന്നൊക്കെ ചോദിച്ച് അയ്യോപാവം നടിക്കാൻ നേതാക്കൾക്ക് കഴിയുന്നതും അതുകൊണ്ട് മാത്രമാണ്. നിൽക്കക്കള്ളിയില്ലാതെ നേതാക്കൾക്ക് പുറപ്പെടുവിക്കേണ്ടിവന്ന ആ പ്രസ്താവന കേൾക്കുമ്പോഴേക്ക് “ഇതാണ് സഖാവേ നിലപാട്”, “അഭിമാനം തോന്നുന്നു ഞങ്ങളുടെ പഴയ സംഘടനയെ ഓർത്ത്” എന്നൊക്കെപ്പറഞ്ഞ് രോമാഞ്ചം കൊള്ളുന്നവരുടെ നിഷ്ക്കളങ്കത യാഥാർത്ഥ്യങ്ങളിൽ നിന്ന് വളരെ ദൂരെയാണ്.
അതുകൊണ്ട് എസ്‌എഫ്‌ഐക്കാർക്ക് സദാചാരത്തെ സംബന്ധിച്ച ശരിതെറ്റുകളെക്കുറിച്ച് മാത്രമല്ല ബോധവൽക്കരണം വേണ്ടത്, ശരിയായാലും തെറ്റായാലും, സദാചാരവിഷയങ്ങളിലായാലും രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യ കാര്യത്തിലായാലും, കൈക്കരുത്ത് പ്രകടിപ്പിക്കാനും സംഘബലത്തിന്റെ തിണ്ണമിടുക്ക് കാണിക്കാനും നിങ്ങൾക്കവകാശമില്ല എന്ന ജനാധിപത്യബോധം അവരിൽ അൽപ്പമെങ്കിലും ഉത്പാദിപ്പിക്കാൻ സാധിക്കുമോ എന്നാണ് താത്പര്യമുള്ളവർ പരിശ്രമിക്കേണ്ടത്, പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാവുമെന്ന് പ്രതീക്ഷയൊന്നും വേണ്ടെന്ന് മാത്രം.
[fb_pe url=”https://www.facebook.com/vtbalramofficial/posts/1209640402407186″ bottom=”30″]
Discussion about this post