ശ്രീനഗർ: സൈനികർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ നാഷണൽ കോൺഫറൻസ് നേതാവും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ബിജെപി. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഫാറൂഖ് അബ്ദുള്ളയുടെ വായിൽ നിന്നും പുറത്തുവന്നതെന്ന് ബിജെപി നേതാവ് കവീന്ദർ ഗുപ്ത പറഞ്ഞു. ഫാറൂഖ് അബ്ദുള്ളയുടെ പരാമർശം അംഗീകരിക്കാൻ കഴിയാത്തത് ആണെന്നും ഗുപ്ത വ്യക്തമാക്കി.
പൂഞ്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അന്വേഷണത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. ഈ പരാമർശത്തിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ അന്വേഷണവുമായി സഹകരിക്കാൻ അവരോട് ആവശ്യപ്പെടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. നാഷണൽ കോൺഫറൻസ് നേതാക്കളുടെ ഗൂഢ ലക്ഷ്യങ്ങളെക്കുറിച്ച് ആളുകൾ അറിഞ്ഞിരിക്കണം. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട നിർണായക സമയങ്ങളിൽ ആളുകളെ പരസ്പരം പോരടിപ്പിക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാരാണ് ജീവത്യാഗം ചെയ്തത്. ഇതിൽ കേന്ദ്ര ഏജൻസികൾ എന്തിനാണ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നത് എന്നകാര്യത്തെക്കുറിച്ച് നാഷണൽ കോൺഫറൻസിലെ നേതാക്കൾ ചിന്തിച്ചാൽ നന്നായിരുന്നു. അഞ്ച് ജവാന്മാരെ നമുക്ക് നഷ്ടമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഫാറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവന അംഗീകരിക്കാൻ കഴിയാത്തതാണ്. അന്വേഷണം അട്ടിമറിയ്ക്കുന്നതിനും, ആളുകൾ മുഖ്യധാരയിലേക്ക് എത്തുന്നത് തടയുന്നതിനും വേണ്ടിയാണ് നാഷണൽ കോൺഫറൻസ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. പൂഞ്ചിലെ ഭീകരാക്രമമണത്തെക്കുറിച്ച് അറിവുള്ളവർ ഫാറൂഖ് അബ്ദുള്ളയുടെ വാക്കുകൾ തള്ളിക്കളയുമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വിവാദ പരാമർശം. പൂഞ്ചിലെ ഭീകരാക്രമണത്തിന്റെ പേരിൽ സാധാരണക്കാരെ അറസ്റ്റ് ചെയ്യരുത്. സുരക്ഷാ സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് അഞ്ച് സൈനികരുടെ മരണത്തിന് ഇടയാക്കിയത്. അതിന്റെ പേരിൽ പാവങ്ങളെ ഉപദ്രവിക്കരുത്. അതിർത്തിയിൽ നിന്നും വളരെ അടുത്തായാണ് ഭീകരാക്രമണം ഉണ്ടായ പ്രദേശം. അതുകൊണ്ട് തന്നെ സുരക്ഷ വിലയിരുത്തണമായിരുന്നു. അത് ചെയ്യാതിരുന്നത് അവരുടെ കുറ്റമാണ്- എന്നിങ്ങനെയായിരുന്നു ഫാറൂഖ് അബ്ദുള്ള പറഞ്ഞത്.
Discussion about this post