തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ സംസ്ഥാനത്തെ ക്രൈസ്തവ വീടുകളിൽ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിച്ചതിനൊപ്പം പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശവും കൈമാറി. കോഴിക്കോട് കാർഷിക സംരംഭകനായ റോഷൻ കൈനടിയുടെ വീട്ടിൽ നിന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഈസ്റ്റർ ദിനത്തിലെ സമ്പർക്ക പരിപാടി തുടങ്ങിയത്.
ജില്ലകളിൽ ജില്ലാ അദ്ധ്യക്ഷൻമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും നേതൃത്വത്തിലാണ് സമ്പർക്കം നടത്തുന്നത്. പോയിടത്തെല്ലാം അത്ഭുതമായ മാറ്റമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്രമോദിയിലും അദ്ദേഹത്തിന്റെ ഭരണത്തിലും വലിയ വിശ്വാസവും പ്രതീക്ഷയും ക്രൈസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു. സഭാ നേതൃത്വത്തെ മാത്രമല്ല സാധാരണ വിശ്വാസികളെ കാണുമ്പോഴാണ് ഈ അനുഭവമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് വലിയ ആധിപത്യമുളള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സൽഭരണത്തിന്റെ മാതൃക അവർ കണ്ടുകഴിഞ്ഞു. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ അതുപോലെ ഒരു വികസനം വരണമെങ്കിൽ മോദിജിയുടെ നേതൃത്വം കേരളത്തിലും ഉണ്ടാകണമെന്ന തിരിച്ചറിവ് ക്രിസ്ത്യൻ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നുവെന്ന് വേണം മനസിലാക്കാനെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മോദിയുടെ ഭരണം ക്രൈസ്തവ സമൂഹം കണ്ണുതുറന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്തി ന്യൂനപക്ഷങ്ങളെ വശീകരിക്കാനുമുളള ഇടത്, വലത് മുന്നണികളുടെ പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ഇവിടെ തകരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷസമൂഹം യോജിപ്പിന്റെ മേഖല കണ്ടെത്തി വികസനത്തിന്റെ കാര്യത്തിലും മുന്നോട്ടുവരണമെന്നാണ് ബിജെപിയുടെ താൽപര്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post