തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് മാത്രമേ പറഞ്ഞിട്ടുളളൂവെന്നും വേണ്ടി വന്നാൽ ഹർത്താൽ ഉൾപ്പെടെയുളള പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച് സർക്കാരിനെതിരായ ജനവികാരം പ്രകടിപ്പിക്കാൻ ബിജെപി തയ്യാറാകുമെന്നും കെ സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് ബിജെപിയുടെ പന്തം കൊളുത്തി പ്രകടനത്തെ തൃശൂരിൽ അഭിസംബോധന ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ.
ജനങ്ങൾ സർക്കാരിനെ കൈകാര്യം ചെയ്യുന്ന സ്ഥിതി വന്നിരിക്കുന്നു. അധികനികുതി പിൻവലിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ സമരത്തിന് ബിജെപി തയ്യാറാകും. പണക്കാരെ സഹായിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്.
ലോട്ടറി മാഫിയകളെയും മദ്യമാഫിയകളെയും പാട്ടക്കാലാവധി കഴിഞ്ഞ് തോട്ടം കൈയ്യേറി കൈവശം വെച്ചിരിക്കുന്നവരെയും സർക്കാർ വെറുതെ വിടുകയാണ്. പകരം സാധാരണക്കാരെ ബാധിക്കുന്ന തരത്തിൽ പെട്രോളിനും ഡീസലിനും വെളളത്തിനും വീടിനും വസ്തുവിനും എല്ലാം നികുതി വർദ്ധിപ്പിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബജറ്റിൽ പ്രഖ്യാപിച്ച അന്യായമായ നികുതി വർദ്ധനയ്‌ക്കെതിരെ ഈ മാസം 9ന് ജില്ലാ കളക്ടറേറ്റിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വെച്ചാണ് അധിക സെസ് ബജറ്റിൽ ചുമത്തിയത്. വെളളക്കരവും വീട് നികുതിയുമെല്ലാം വർദ്ധിപ്പിച്ചിട്ടുമുണ്ട്.
Discussion about this post